പാക്കിസ്ഥാൻ , യമൻ രാജ്യങ്ങളിൽ നിന്ന് മലപ്പുറത്തേക്ക് ഹവാലപണം എത്തിച്ചിരുന്ന പാലക്കാട്ടുകാരനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. കരുമാനംകുറിശ്ശി മഞ്ഞളങ്ങാടൻ സുലൈമാനെ ചെർപ്പുളശേരിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. നൂറിലധികം പാസ് ബുക്കുകളും എടിഎം കാർഡുകളും കണ്ടെത്തി.
കേരളത്തിലും ആന്ധ്രയിലുമായി നൂറിലധികം പേരുടെ ബാങ്ക് അക്കൗണ്ടുകൾ തരപ്പെടുത്തിയായിരുന്നു പാക്, യെമൻ രാജ്യങ്ങളിൽ നിന്നും പണം കേരളത്തിലേക്ക് ഒഴുക്കിയത്. ഒരു ലക്ഷം രൂപ അക്കൗണ്ടിലെത്തുമ്പോൾ അക്കൗണ്ടുടമയ്ക്ക് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ കമ്മീഷൻ നൽകി. ഒരു ദിവസം ആറു ലക്ഷം രൂപ വരെയുള്ള ഇടപാടു നടത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന.
മലപ്പുറം , മഞ്ചേരി സ്ഥലങ്ങളിലുള്ളവർക്കാണ് സുലൈമാൻ പണം കൈമാറിയിരുന്നത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. നൂറിലധികം ബാങ്ക് പാസ് ബുക്കുകളും എടിഎം കാർഡുകളും സുലൈമാന്റ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി. കേന്ദ്ര ഇന്റലിജൻസിനൊപ്പം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രതിയെ പിടികൂടാൻ തെലങ്കാന പൊലീസിനെ സഹായിച്ചു, ഓൺലൈൻ ലോട്ടറി കേസിൽ സുലൈമാനെതിരെ തെലങ്കാനയിൽ കേസുണ്ട്.