വിവാഹ വാഗ്ദാനം നൽകി യുവതികളെ വശീകരിച്ചു സ്വർണാഭരണം തട്ടിയെടുക്കുന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പട്ടാമ്പി, വല്ലപ്പുഴ സ്വദേശി പുതിയാപ്ല മജീദി(42)നെ ആണ് അഡീഷനൽ എസ്ഐ കെ.രാധാകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഭാര്യ മരിച്ച സമ്പന്നനെന്ന പേരിൽ പുനർ വിവാഹ പരസ്യം നൽകിയാണു തട്ടിപ്പ്. കോട്ടയ്ക്കൽ വെട്ടിച്ചിറയിലാണു പ്രതി ഇപ്പോൾ താമസിക്കുന്നത്. ചുങ്കത്തറ സ്വദേശിനിയുടെ മൂന്നരപ്പവന്റെ പാദസരം മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ജനുവരി 23ന് ആണ് സംഭവം. പരസ്യം കണ്ട് ഫോണിൽ അന്വേഷിച്ച യുവതിയെ നിലമ്പൂർ ടൗണിലേക്കു വിളിച്ചുവരുത്തി. വാടകക്കാറിൽ കയറ്റി ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി സംസാരിച്ചു.
ഒടുവിൽ ഇഷ്ടമായെന്ന് പറഞ്ഞ് പുതിയ പാദസരം സമ്മാനിച്ച് ധരിക്കാൻ ആവശ്യപ്പെട്ടു. നേരത്തേയുള്ള സ്വർണ പാദസരം അഴിച്ച് ബാഗിൽ വച്ച് യുവതി പുതിയത് അണിഞ്ഞു. തുടർന്ന് ബസ് സ്റ്റാൻഡിലേക്കുള്ള യാത്രാമധ്യേ കാർ നിർത്തി കുപ്പിവെള്ളം വാങ്ങാൻ യുവതിയെ അയച്ചു. മടങ്ങിയെത്തും മുൻപ് ബാഗിൽനിന്ന് പാദസരം മോഷ്ടിച്ചു. വീട്ടിലെത്തിയപ്പോഴാണു യുവതി വിവരം അറിഞ്ഞത്. പ്രതി സമ്മാനിച്ച പാദസരം മുക്കാണെന്നും തെളിഞ്ഞു.
പ്രതിയുടെ ഫോൺ വിച്ഛേദിച്ച നിലയിലായിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിൽ ഊട്ടിയിലേക്ക് യാത്ര പോകവെ കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി പിടിയിലായത്.വിലകൂടിയ നാല് ഫോണുകൾ, സിംകാർഡുകൾ, എടിഎം കാർഡുകൾ, കേരള, തമിഴ്നാട് ഡ്രൈവിങ് ലൈസൻസുകൾ, പല മേൽവിലാസങ്ങളിൽ പാസ്പോർട്, തിരിച്ചറിയിൽ, ആധാർ കാർഡുകൾ എന്നിവയുടെ പകർപ്പ്, വാച്ചുകൾ, 50 പവന്റെ മുക്കുപണ്ടങ്ങൾ, സുഗന്ധദ്രവ്യം, ലൈംഗിക ഉത്തേജക ഗുളിക എന്നിവയും കാറും പിടിച്ചെടുത്തു. ഫെയ്സ്ബുക്കിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ രേഖ ചമച്ചാണ് സിം കാർഡുകൾ തരപ്പെടുത്തിയത്.
സിഐമാരായ കെ.എം.ദേവസ്യ, പി.കെ.സന്തോഷ്, എഎസ്ഐ എം.അസൈനാർ, സിപിഒമാരായ എൻ.പി.സുനിൽ, സലീം ബാബു, ഇ.ജി.പ്രദീപ്, ശരത് കോട്ടയ്‌ക്കൽ, എൻ.പി.ഷീബ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചെന്ന് പ്രതി മൊഴി നൽകി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.