മലപ്പുറം ആതവനാട്ട് സ്വര്‍ണം തട്ടിയെടുക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. ആതവനാട് െഷരീഫ് വധക്കേസിൽ പ്രതി റഷീദിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ആഭരണം കവർന്ന ശേഷം ഷെരീഫിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു.
ആതവനാട് ഷരീഫ് വധക്കേസിൽ പ്രതി റഷീദിന് ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അികതടവ് അനുഭവിക്കണം. ആഭരണം കവർന്നതിനു 10 വർഷം തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചാൽ തുക മരിച്ചയാളുടെ ആശ്രിതർക്കു നൽകണം. ആഭരണങ്ങൾ ഷരീഫിന്റെ ഭാര്യയ്ക്ക് തിരിച്ചുനൽകണം മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു.
2008 ഓഗസ്റ്റിലാണ് ഷരീഫിനെ അടുത്ത സുഹൃത്തായിരുന്ന പ്രതി റഷീദ് കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. വിദേശത്തേക്ക് പോകാൻ വീസ ശരിയാക്കാമെന്ന് വാഗ്ദാനം നൽകി ഷരീഫിന്റെ ഭാര്യയുടെ 25 പവൻ സ്വരാണാഭരണങ്ങൾ റഷീദ് കൈക്കലാക്കി. ആഭരണം തിരികെ ചോദിച്ചതോടെ തർക്കമായി. പിന്നീട് ആഭരണം തിരികെ നൽകാമെന്ന് അറിയിച്ച് ഷരീഫിനെ ആതവനാട് ചെങ്കൽക്വാറിക്ക് സമീപത്തേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് അഞ്ചു മുതൽ ഷരീഫിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ 38ാം ദിവസം ചെങ്കൽക്വാറിയിൽ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാണാതായ ഷരിഫിന് വേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ റഷീദും സജീവമായി ഒപ്പമുണ്ടായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയ ഭാഗത്ത് ഷരീഫിനെ സംശയാസ്പദമായ രീതിയിൽ പലവട്ടം കണ്ടതോടെയാണ് കൊലപാതകം പുറത്തായത്.