മുംബൈയിൽ ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന യുവതിയേയും കുഞ്ഞിനേയും വധിച്ചശേഷം നാടുവിട്ട കാമുകനെ പൊലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞദിവസമാണ് മുംബൈ ഭയിന്തറിൽ ഫ്ലാറ്റിനുള്ളിൽ അമ്മയേയും കുഞ്ഞിനേയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായി പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുപത്തിയൊൻപതുകാരി ദിപികയെയും എട്ടുവയസുള്ള മകള്‍ ഹെതവിയേയും കഴിഞ്ഞശനിയാഴ്ചയാണ് ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് അഞ്ചുദിവസം പഴക്കവുമുണ്ടായിരുന്നു. അന്വേഷണമാരംഭിച്ച പൊലീസിന് സംഭവം കൊലപാതകമെന്ന് ആദ്യംതന്നെ ബോധ്യപ്പെട്ടു. ഫ്ലാറ്റ് നിലനിൽക്കുന്ന ഹൗസിങ് കോളനിയിലെ സിസിടിവിയും ദീപകയുടെ മൊബൈലും പരിശോധിച്ച പൊലീസിന് വിക്കി എന്ന വിനായക് ആണ് പ്രതിയെന്ന് ഉറപ്പായി.
കൊലപാതകം നടത്തിയശേഷം പ്രതി വിനായക് ഗോവയിലേക്കും പിന്നീട് ഷിർദ്ദിയിലേക്കും കടന്നു. ഒരാഴ്ചയ്ക്ക്ശേഷം മുംബൈയിലെ വീട്ടിൽ തിരികെയെത്തി സാധനങ്ങളുമായി തിരികെപോകാൻ ഒരുങ്ങവേയാണ് ഇയാൾ പിടിയിലാകുന്നത്. ദീപികയുമായി ഇയാൾ മാസങ്ങളായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്ത് വിനായകനിൽനിന്നും പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ച വിനായകനെതിരെ പീഡനത്തിന് കേസ് കൊടുക്കുമെന്ന് ദീപിക ഭീഷണിപ്പെടുത്തി. ഈ തർക്കം പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതായും പൊലീസ് പറഞ്ഞു. എട്ടുവയസുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചും, ദീപികയെ തലയ്ക്കടിച്ചുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു.