കണ്ണൂർ ഇരിട്ടിയിൽ കർണാടകക്കാരിയായ യുവതി ശോഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാമുകന്‍ മഞ്ചുനാഥിനെ വയനാട്ടിലത്തിച്ച് തെളിവെടുപ്പ്. മുന്‍പ് ശോഭയും കാമുകനായ മഞ്ചു നാഥും ചേര്‍ന്ന് ശോഭയുടെ ഭര്‍ത്താവ് രാജുവിനെ കൊലപ്പെടുത്തിയിരുന്നു. പിന്നീടാണ് ശോഭയേയും കാമുകന്‍ കൊലപ്പെടുത്തിയത്. ഇവരുടെ കുട്ടികളെ പ്രതി ട്രെയിനില്‍ ഉപേക്ഷിച്ചിരുന്നു. കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വയനാട്ടില്‍ ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞമാസം പതിനാലാം തീയതിയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ശോഭയെ മഞ്ചുനാഥ് ഇരിട്ടിയിലെ കിണറ്റിൽ തള്ളിയത്. ഇതിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശോഭയും മഞ്ചുനാഥുംചേർന്ന് രാജുവിനെ കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയെന്ന് കണ്ടെത്തുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പമാണ് രാജുവിനെ കൊലപ്പെടുത്താൻ കാരണം. രാജുവിനെ കാണാതായെന്ന പരാതി കർണാടക പൊലീസ് അന്വേഷിക്കുമ്പോഴായിരുന്നു കേരള പൊലീസ് തെളിവ് കണ്ടെത്തുന്നത്.
രാജുവിനെ കൊലപ്പെടുത്തിയശേഷം ശോഭയും രണ്ട് കുട്ടികളും മഞ്ചുനാഥും വയനാട്ടിലെ പനമരത്തും കൽപറ്റയിലും താമസിച്ചിരുന്നു. ഈയാളെ കെട്ടിട ഉടമയും സമീപവാസികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം വഷ്ളായതാണ് ശോഭയുടെ കൊലാപാതകത്തിലെത്തിച്ചത്. കൊലയ്ക്ക്ശേഷം ശോഭയുടെ ആറും നാലും വയസുള്ള കുട്ടികളെകൊണ്ട് മഞ്ചുനാഥ് ഒളിവിൽ പോവുകയായിരുന്നു. എന്നാൽ കുട്ടികള്‍ എവിടെയാണെന്ന് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.