കോഴിക്കോട് നൻമണ്ടയിലെ വീടിന്റെ ടെറസിന് മുകളിൽ ചാരായം വാറ്റുന്നത് കയ്യോടെ പിടികൂടി. നാൽപതു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ശുചിമുറിയിലും അടുക്കളയിലും ചാരായം വാറ്റിയിരുന്നു.
നൻമണ്ട സ്വദേശി സജീവനാണ് ചാരായം വാറ്റുന്നതിനിടെ എക്സൈസിന്റെ പിടിയിലായത്. ഈ മേഖലയിൽ വൻതോതിൽ ചാരായം വിൽക്കുന്നതായി ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിരുന്നു. ചാരായത്തിന്റെ ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം സജീവനെ സമീപിച്ചു. ചാരായം തന്ന ഉടനെ അറസ്റ്റ് ചെയ്തു. വീട് പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർ ഞെട്ടി. 40 ലിറ്റർ ചാരായം. അഞ്ഞൂറ് ലിറ്റർ വാഷ്. ഇതിനു പുറമെ വാറ്റുപകരണങ്ങളും.
ആവശ്യക്കാർ വീട്ടിൽ എത്തിയാണ് ചാരായം വാങ്ങിയിരുന്നത്. വിവാഹത്തലേന്നത്തെ വിരുന്നിന് ചാരായം വൻതോതിൽ വാങ്ങുന്നത് പതിവ് മലയോര മേഖലയിലുണ്ട്. ഇങ്ങനെ, ആരെങ്കിലും ചാരായത്തിന് ഓർഡർ നൽകിയിരുന്നോയെന്ന് എക്സൈസ് അന്വേഷിച്ചു വരികയാണ്. ദിവസവും പത്തു മുതൽ ഇരുപതു ലിറ്റർ വരെ ചാരായം വിൽക്കും. ഒരു ലിറ്റർ ചാരായത്തിന് 400 രൂപയാണ് നിരക്ക്. ചുരുങ്ങിയത്, പ്രതിദിനം അയ്യായിരം രൂപയോളം വരുമാനമുണ്ട്. ഇടനിലക്കാർ ആരാണെന്ന് അന്വേഷിച്ചു വരികയാണ്.