മലയാളി നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച വാർത്ത ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവർ അറസ്റ്റിലാകുകയും ചെയ്തു. കാറിൽ അതിക്രമിച്ചു കയറി അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയ സംഭവത്തിലാണ് കൊരട്ടി സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ എന്നയാളാണ് അറസ്റ്റിലായത്.
അക്രമണത്തിന് ശേഷം നടി എത്തിയത് കാക്കനാട് ലാലിന്റെ വീട്ടിലേക്കായിരുന്നു. വിവരങ്ങൾ അറിഞ്ഞ ശേഷം ലാൽ തന്നെയാണ് നടന്ന സംഭവം പൊലീസിനെ അറിയിക്കുന്നത്. ഒരു വിവരങ്ങളും ഇപ്പോൾ പുറത്തുവിടരുതെന്ന് പൊലീസിൽ നിന്നും കർശനമായ നിർദ്ദേശമുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വൈകിട്ട് തന്നെ പിടികൂടാൻ സാധിക്കുമെന്ന ഉറപ്പ് പൊലീസ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവർ സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നടിയുടെ മുൻ ഡ്രൈവറായ പൾസർ സുനിയെന്ന സുനിൽകുമാറാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് അറിയിച്ചു. ഇയാളാണു തനിക്കു പകരം ഡ്രൈവറായി മാർട്ടിനെ നിർദേശിച്ചത്. മാല മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണു പെരുമ്പാവൂർ സ്വദേശിയായ സുനിൽകുമാർ. ഇന്നലെ രാത്രിതന്നെ നടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു സംശയം. മാർട്ടിനും സുനിൽകുമാറും തമ്മിൽ നാൽപ്പതിലേറെത്തവണ ഫോൺ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മാർട്ടിൻ പലവട്ടം സുനിയുമായി ഫോണിൽ സംസാരിച്ചതിനു തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ എസ്എംഎസുകളും അവർ തമ്മിൽ അയച്ചിട്ടുണ്ട്. കാർ ഓടിക്കുന്നതിനിടെ മാർട്ടിൻ ആര്‍ക്കോ എസ്എംഎസ് അയയ്ക്കുന്നത് കണ്ടതായി നടി മൊഴി നൽകി. ക്വട്ടേഷൻ അംഗങ്ങളെന്ന പേരിലാണു ഭീഷണിപ്പെടുത്തിയതെന്നും മൊഴിയിൽ പറയുന്നു. ഇതേത്തുടർന്ന് പ്രതികൾക്കു ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോൾ ഇന്നലെ രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണു നടി കൊച്ചിയിലേക്കു വന്നിരുന്നത്.
ഐജി പി. വിജയനോടു ടെലിഫോണിൽ കാര്യങ്ങൾ വിശദീകരിച്ചതോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണർ എം. ബിനോയ് തുടങ്ങിയവർ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. അക്രമിസംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.