ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ മന്ത്രവാതിനിക്കെതിരെ കൊലക്കുറ്റം ചുമത്തും. കോഴിക്കോട് വെള്ളയിൽ സ്വദേശിനി എൻ.പി.ഷമീനയാണ് മരിച്ചത്. ദുര്‍മന്ത്രവാദം നടത്തിയ കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി തുവ്വോട്ടുപൊയിൽ നജ്മ റിമാൻഡിലാണ്.
വിവാഹമോചിതയായ ഷമീനയ്ക്ക് വീണ്ടും വിവാഹം നടക്കുമെന്നു പറഞ്ഞാണ് നജ്മ ദുര്‍മന്ത്രവാദം നടത്തിയത്. ശനിയാഴ്ച രാത്രി നാദാപുത്തെ നജ്മയുടെ വീട്ടിൽ വച്ചായിരുന്നു മന്ത്രവാദം. മന്ത്രവാദത്തിനായി തയ്യാറാക്കിയ ഹോമകുണ്ഡം പെട്രോൾ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തുകയും, ഷമീനയ്ക്ക് പൊള്ളലേൽക്കുകയുമായിരുന്നു. അതീവഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീനയുടെ മൊഴിയെടുക്കാൻ മജിസിട്രേറ്റ് എത്തിയെങ്കിലും ഗുരുതരവസ്ഥയിലായതിനാൽ നടന്നില്ല. ഇന്നു പുലര്‍ച്ചെയാണ് ഷമീന മരിച്ചത്. ഷമീനയുടെ വിവാഹബന്ധം തകർന്നതോടെയാണ് ബന്ധുവിന്റെ ഉപദേശത്തെത്തുടർന്ന് നജ്മയുടെ അടുത്ത് എത്തുന്നത്. പ്രശ്നങ്ങൾക്കുളള പ്രതിവിധിയായി മന്ത്രവാദം നടത്തണമെന്ന് നജ്മ പറഞ്ഞു. തുടർന്നാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മന്ത്രവാദം നടത്തിയത്. ജിന്നിന്റെ സഹായത്തോടെയാണ് ചികിൽസ നടത്തുന്നതെന്നാണ് നജ്മ പ്രചരിപ്പിച്ചിരുന്നത്. ജിന്ന് പിണങ്ങയതാണ് ഷമീനയ്ക്ക് പൊള്ളലേൽക്കാനുള്ള കാരണമെന്നാണ് നജ്മ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. വിവാഹമോചിതരായ യുവതികൾക്ക് ചികിൽസയിലൂടെ വിവാഹം നടക്കുമെന്നു പ്രചരിപ്പിച്ചായിരുന്നു നജ്മയുടെ തട്ടിപ്പ്.