കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണം തടയാൻ നടപടി സ്വീകരിച്ചെന്ന് ഗതാഗതമന്ത്രി സഭയിൽ പറഞ്ഞതിന് പിന്നാലെ ബസുകൾക്കു നേരെ വീണ്ടും ആക്രമണം. എം.സി റോഡിൽ അടൂരിനും ചെങ്ങന്നൂരിനുമിടയിൽ ആറ് ബസുകൾ എറിഞ്ഞ് തകർത്തു. ബൈക്കിലെത്തിയ യുവാക്കളായിരുന്നു ആക്രമണം നടത്തിയത്. സ്വകാര്യ ബസ് ലോബിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ദീർഘദൂര സർവീസുകളെ തെരഞ്ഞു പിടിച്ചായിരുന്നു ആക്രമണം. എം.സി റോഡിൽ രാത്രികാലങ്ങളിൽ കൂടുതൽ പൊലീസുകാരെ പരിശോധനയ്ക്കായി നിയോഗിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.
മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കെഎസ്ആർടിസി ബസുകൾ ഓരോന്നായി കട്ടപ്പുറത്തായി. സ്വകാര്യ ബസുകളുടെ നിയമ ലംഘനത്തിന് സർക്കാർ പൂട്ടിടാൻ തുടങ്ങിയതോടെയാണ് മറുതന്ത്രവുമായി ചിലർ ഇറങ്ങിയത്. മുളക്കുഴ, കുളനട, കുരമ്പാല എന്നിവിടങ്ങളിലായി എം.സി റോഡിൽ 6 ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിൽ സ്വകാര്യ ബസ് ലോബിയെന്നാണ് സംശയിക്കുന്നത്. ദീർഘദൂര സർവീസുകളെ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. മികച്ച വരുമാനമുള്ള അഞ്ച് സൂപ്പർഫാസ്റ്റ് സർവീസുകളുൾപ്പെടെ 6 ബസുകൾ ഇതോടെ ഓട്ടം നിർത്തി. ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി. പൊലീസ് പിന്തുടർന്നെങ്കിലും ബൈക്കിലെത്തിയ യുവാക്കളെ പിടികൂടാനായില്ല..
എം.സി റോഡിൽ രാത്രികാലങ്ങളിൽ കൂടുതൽ പൊലീസുകാരെ പരിശോധനയ്ക്കായി നിയോഗിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ആക്രമണമുണ്ടായ സമയങ്ങളിലെ ദൃശ്യങ്ങൾക്കായി റോഡിൽ സ്ഥാപിച്ചിട്ടുള്ളതും സ്വകാര്യ സ്ഥാപനങ്ങളിലെയും സുരക്ഷാ ക്യാമറകൾ പൊലീസ് പരിശോധിയ്ക്കുന്നുണ്ട്.