വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ വയനാട് വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രം വീഴ്ച വരുത്തിയതായി അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. നവജാതശിശുവിനെ ലഭിച്ചുവെന്നവിവരം ഹോളി ഇൻഫെന്റ് മേരി കോൺവെന്റ് രേഖാമൂലം ശിശുക്ഷേമസമിതിയെ അറിയിച്ചത് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ്. എന്നാൽ ശിശുക്ഷേമസമിതി നിയമലംഘനം നടത്തിയിട്ടില്ലെന്നും പൊലീസിന് ബോധ്യപ്പെട്ടു.
ശിശുവിനെ ലഭിച്ചാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കണമെന്ന ചട്ടം ദത്തെടുക്കൽ കേന്ദ്രം പാലിച്ചില്ലെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞമാസം ഏഴാംതീയതി ശിശുവിനെ ലഭിച്ചെങ്കിലും ഇരുപതാം തീയതിയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയത്. കൂടുതൽ അന്വേഷണം നടത്തിയശേഷം സ്ഥാപനത്തെ കേസിൽ ഉൾപ്പെടുത്തുന്ന കാര്യം പിന്നീട് പരിഗണിക്കും. കണിയാമ്പറ്റയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഓഫിസിലും പൊലീസ് തെളിവെടുപ്പ് നടത്തി. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ല.
അതേസമയം കേസുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശി കെ. എഫ്. തോമസ് നൽകിയ പരാതി അന്വേഷിക്കുമെന്ന് വയനാട് എസ്. പി. അറിയിച്ചു.