ലക്ഷ്മിയുടെയും ആദര്‍ശിന്‍റെയും സംസ്കാരചടങ്ങുകള്‍ കഴിഞ്ഞെങ്കിലും കോട്ടയം എസ്എംഇയില്‍ നടന്ന ദാരുണ സംഭവത്തിന്‍റെ ദുരൂഹത ഇനിയും നീങ്ങിയില്ല. പെട്രോളൊഴിച്ച് തീ കത്തിക്കാന്‍ ആദര്‍ശിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതെ പൊലീസ് കുഴങ്ങുകയാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ജനുവരി പത്താംതീയതി പറഞ്ഞ് അവസാനിപ്പിച്ചിരുന്നെന്ന് കായംകുളം സിഐ പറയുന്നു.
ആദര്‍ശും ലക്ഷ്മിയും തമ്മിലുള്ള പ്രശ്നങ്ങളില്‍ മുമ്പ് പൊലീസ് ഇടപെട്ടിരുന്നു. മകളെ ശല്യംചെയ്യുന്നെന്ന അച്ഛന്‍റെ പരാതിയെത്തുടര്‍ന്ന് കായംകുളം സിഐ കൊല്ലം ചവറ സ്വദേശിയായ ആദര്‍ശിന്‍റെ വീട്ടില്‍ വിളിച്ചു. മകനുമായി എത്താന്‍ പൊലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ആദര്‍ശും പിതാവും ബന്ധുവിനെയും പഞ്ചായത്തംഗത്തെയും കൂട്ടി ജനുവരി പത്തിന് കായംകുളം സിഐ ഓഫീസിലെത്തി. ലക്ഷ്മിയെയും അച്ഛനെയും ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി വിളിപ്പിച്ചിരുന്നു. ആദര്‍ശിനെ ഭയമാണെന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ ലക്ഷ്മി ആവര്‍ത്തിച്ചു.
ഇരുപത് ദിവസത്തിനുശേഷം ബുധനാഴ്ച ഉച്ചക്ക് ലക്ഷ്മിയുടെ അമ്മ കായംകുളം സിഐയെ വീണ്ടും വിളിച്ച് മകളുടെ മുഖത്ത് ആദര്‍ശ് ആസിഡ് ഒഴിച്ചതായറിഞ്ഞെന്നും കോട്ടയത്തേക്ക് പോകുന്നെന്നും പറഞ്ഞു. കൊലചെയ്യാന്‍ ആദര്‍ശിനെ പ്രേരിപ്പിച്ചതെന്തെന്ന് വിശദീകരിക്കാന്‍ പൊലീസിനാകുന്നില്ല. പ്രതി മരിച്ചതിനാല്‍ കേസില്‍ തുടരന്വേഷണത്തിന് സാധ്യതയില്ല. അതുകൊണ്ടുതന്നെ സംഭവത്തിന്‍റെ ദുരൂഹത എങ്ങനെ നീങ്ങുമെന്നത് ചോദ്യചിഹ്നം