പ്രമാദമായ കോട്ടയം പാറമ്പുഴ കൂട്ടകൊലക്കേസ് വിധി നാളെ. ദമ്പതികളെയും മകനെയുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് ഇതരംസ്ഥാന തൊഴിലാളി അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് രണ്ടുവർഷത്തിനുശേഷം വിധി വരുന്നത്. പണത്തിനുവേണ്ടി നടത്തിയ കൊലപാതകത്തിനശേഷം നാടുവിട്ട പ്രതി നരേന്ദ്രകുമാറിനെ അഞ്ചുദിവസത്തിനുള്ളിൽ ഉത്തർപ്രദേശിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
2015 മെയ് പതിനാറിന് രാത്രിയിലാണ് പാറമ്പുഴ സ്വദേശികളായ ലാലസൻ, ഭാര്യ പ്രസന്ന , മകന്‍ പ്രവീണ്‍ എന്നിവരെ അതിക്രൂരമായി നരേന്ദ്രകുമാർ കൊല ചെയ്തത്. വീടിനോട് ചേർന്ന് കടമുറിയിൽ കഴുത്തറുത്ത നിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ പ്രവീണിന്റെ മരണംഉറപ്പാക്കാൻ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. ലാലസന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദ്രകുമാർ. ജോലിയുമായി ബന്ധപ്പെട്ട തർക്കങ്ങളും പണാപഹരണവുമായിരുന്നു കൊലപാതകത്തിന് കാരണം.
എന്നാൽ പ്രതിയിലേക്കെത്താനുള്ള ഒരു തെളിവും പൊലീസിന് ആദ്യ ദിവസങ്ങളിൽ ലഭിച്ചിരുന്നില്ല. മാത്രമല്ല ജയ്സിങ് എന്ന പേരിൽ വ്യാജ തിരിച്ചറിയിൽ രേഖയായിരുന്നു ഇയാൾ നൽകിയിരുന്നതും. ഇതോടെ പൊലീസും വെട്ടിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട പ്രവീണിന്റെ ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ സഹായകരമായത്. ഒടുവിൽ അഞ്ചു ദിവസങ്ങൾക്കുശേഷം ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കൊലപാതകം നടന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണാഭരണങ്ങളും മറ്റും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഓപ്പറേഷന്‍ ഹൈസ്പീഡ് എന്ന പേരില്‍ പാമ്പാടി സിഐ സാജു വര്‍ഗീസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പേരുള്‍പ്പെടെ പ്രതിയെക്കുറിച്ച് ആദ്യഘട്ടത്തിൽ ലഭ്യമായ വിവരങ്ങളെല്ലാം വ്യാജമായിരുന്നെങ്കിലും സൈബര്‍ സെല്ലിന്‍റെ സഹായമാണ് ഏറെ നിര്‍ണായകമായത്. കോട്ടയം പ്രിൻസിപ്പൽ സെഷ്ൻസ് കോടതിയാണ് കേസിൽ വിധി പറയുക.