കോട്ടയം∙ ദേഹമാസകലം പെട്രോളിൽ കുളിച്ച ലക്ഷ്മി പ്രാണരക്ഷാർഥം ഓടിയെങ്കിലും പിന്നാലെ ഓടിയെത്തിയ ആദർശ് ബലമായി പിടിച്ചുനിർത്തി തീകൊളുത്തുകയായിരുന്നുവെന്നു ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികൾ പറയുന്നു.
ഉച്ചയ്ക്കു ഫിസിയോ തെറപ്പി വിഭാഗത്തിലെ ലക്ചർ ഹാളിൽ മറ്റു കുട്ടികൾക്കൊപ്പം ലക്ഷ്മി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദർശ് കയറിവന്നത്. ലക്ഷ്മിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തനിച്ചുവരാൻ കഴിയില്ലെന്നും എന്തെങ്കിലും സംസാരിക്കണമെങ്കിൽ സഹപാഠികൾ കേൾക്കെ ആകാമെന്നും ലക്ഷ്മി മറുപടി പറഞ്ഞു.
ഉടനെ പുറത്തേക്കുപോയ ആദർശ് ഏതാനും മിനിറ്റ് കഴിഞ്ഞു പെട്രോൾ നിറച്ച പ്ലാസ്റ്റിക് കാനുമായി തിരിച്ചെത്തി ലക്ഷ്മിയുടെ തലയിൽ പെട്രോൾ ഒഴിക്കുകയായിരുന്നു. ബാക്കിയുള്ള പെട്രോൾ സ്വന്തം തലയിലേക്കും കമിഴ്ത്തിയശേഷം തീ കൊളുത്താനായി ലൈറ്റർ എടുക്കാൻ ശ്രമിച്ചു. ഈ സമയം 20 വിദ്യാർഥികളോളം ക്ലാസിൽ ഉണ്ടായിരുന്നു. ഇവരിൽ പലരുടെ ദേഹത്തും പെട്രോൾ തെറിച്ചുവീണതോടെ അവർ അലറി വിളിച്ചുകൊണ്ടു ക്ലാസിൽ നിന്ന് ഓടി.
ദേഹത്തു പെട്രോൾ വീണതോടെ പ്രാണരക്ഷാർഥം ലക്ഷ്മി 35 മീറ്റർ അകലെയുള്ള ലൈബ്രറിയിലേക്ക് ഓടിക്കയറി. പിന്നാലെ ആദർശും എത്തി. ലക്ഷ്മി വായനമുറിയിലെ മേശയുടെ ചുറ്റും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ ആദർശ് ലക്ഷ്മിയെ പിടികൂടി തീകൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
ദേഹത്തു തീപടർന്ന നിലയിൽ അലറി വിളിച്ചുകൊണ്ട് ഇരുവരും ലൈബ്രറിക്കുള്ളിലൂടെ പാഞ്ഞുനടന്നു. മുൻപേ ഓടിയ ലക്ഷ്മി ലൈബ്രറിയുടെ പുറത്തു കവാടത്തിനരികെ മുട്ടുകുത്തി വീഴുകയായിരുന്നു. ആദർശ് കത്തിക്കരിഞ്ഞ നിലയിൽ ലൈബ്രറിക്കു മുന്നിലും വീണു. അടുത്ത മുറികളിലുണ്ടായിരുന്ന അധ്യാപകരും വിദ്യാർഥികളും ബക്കറ്റുകളിൽ വെള്ളവുമായി വന്ന് ഇരുവരുടെയും ദേഹത്ത് ഒഴിച്ചു തീ അണച്ചു.
ഈ സമയം എസ്എംഇയിലേക്കു കാറിൽ എത്തിയ അധ്യാപക ദമ്പതികളായ അൽബലിയും ഭാര്യ പ്രതിഭയും അവരുടെ കാറിൽ ലക്ഷ്മിയെ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പാഞ്ഞു. പിന്നാലെ ആംബുലൻസിൽ ആദർശിനെയും ആശുപത്രിയിൽ എത്തിച്ചു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഇരുവരുടെയും മരണമൊഴി രേഖപ്പെടുത്തി.
ആദർശും ലക്ഷ്മിയും തമ്മിൽ ആറുമാസം മുൻപ് അടുപ്പത്തിലായിരുന്നുവെന്നു സഹപാഠികൾ പറയുന്നു. പിന്നീടു തമ്മിൽ പിണങ്ങിയെന്നും ഇതിനിടെ ആദർശ് പലപ്പോഴും ലക്ഷ്മിയെത്തേടി കോളജിലും വീട്ടിലും എത്തിയിരുന്നതായും സഹപാഠികൾ പറയുന്നു. രണ്ടുതവണ വീട്ടിൽ എത്തി വിവാഹ അഭ്യർഥന നടത്തിയെങ്കിലും ലക്ഷ്മിയുടെ മാതാപിതാക്കൾ താൽപര്യമില്ലെന്ന് അറിയിച്ചു തിരിച്ചയച്ചിരുന്നു.
ലക്ഷ്മിയുടെ പിതാവ് കൃഷ്ണകുമാർ ജനുവരി പത്തിനു ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ആദർശിനെതിരെ പരാതി നൽകിയിരുന്നു. പൊലീസ് ആദർശിനെയും പിതാവ് സുനിതനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. ലക്ഷ്മിയെ ഇനി ശല്യം ചെയ്യില്ലെന്ന് ആദർശിൽ നിന്ന് എഴുതിവാങ്ങിയിരുന്നു.
ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകളാണു ലക്ഷ്മി. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജീവനക്കാരനാണു കൃഷ്ണകുമാർ. അമ്മ ഉഷാറാണി ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപികയാണ്. സഹോദരൻ ശങ്കരനാരായണൻ പ്ലസ് വൺ വിദ്യാർഥിയാണ്.