‘സർ ഞാനിനി കോളജിലേക്കു പോകില്ല, എനിക്ക് ആദർശിനെ പേടിയാണ്’–ഭീതിയോടെ പറയുന്ന ലക്ഷ്മിയുടെ മുഖം ഇപ്പോഴും കായംകുളം സിഐ കെ.സദന്റെ മനസിൽ നിന്നു മായുന്നില്ല. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ആദർശ് ആക്രമിക്കുമെന്നു ലക്ഷ്മി ഭയന്നിരുന്നു. അമ്മ ഉഷാറാണിക്കും ആ ഭയം ഉണ്ടായിരുന്നു. എന്നാൽ പരീക്ഷാക്കാലം ആയതിനാലും മനസില്ലാമനസോടെയും ഭീതിയോടെയുമാണു ലക്ഷ്മി വീണ്ടും കോളജിലേക്കു പോയത്. ആദർശ് വളരെ പരുഷമായി തന്നോടു പെരുമാറുന്നുവെന്നതാണ് അപായപ്പെടുത്താൻ സാധ്യതയായി ലക്ഷ്മി കണ്ടത്.
അക്കാര്യം വീട്ടുകാരോടും പൊലീസിനോടും പറയുകയും ചെയ്തു. മൂന്നാഴ്ച മുൻപാണ് കൃഷ്ണകുമാർ ആദർശിനെക്കുറിച്ചു പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് വിളിച്ചു വിശദമായി സംസാരിച്ചു. ഇരുവീട്ടുകാരും കാര്യങ്ങൾ മനസിലാക്കി യുക്തമായ തീരുമാനമാണ് എടുത്തതെന്നു സി.ഐ. കെ. സദൻ പറഞ്ഞു. വീട്ടുകാരുടെ മുന്നിൽ വച്ചു തന്നെ താൽപര്യക്കുറവ് ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു.