പാമ്പാടി (കോട്ടയം) ∙ നിജസ്ഥിതി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാനെത്തിയ യുവതിയെ ഫോൺ വിളിച്ച് അശ്ലീലം സംസാരിച്ച പരാതിയിൽ പീരുമേട് താലൂക്ക് ഓഫിസ് ജീവനക്കാരൻ കൊല്ലം ശാസ്തമംഗലം കാരാളി കോതപുരം ശ്രീമന്ദിരത്തിൽ ഗോപകുമാറിനെ (47) അറസ്റ്റ് ചെയ്തു.മുംബൈയിൽ ഉദ്യോഗസ്ഥയായ അരീപ്പറമ്പ് സ്വദേശിനിയായ യുവതി ജില്ലാ പൊലീസ് ചീഫ് എൻ. രാമചന്ദ്രനു നൽകിയ പരാതിയെ തുടർന്നു സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
നടിമാർക്കു ഹോർമോൺ ചികിൽസ നടത്തി സൗന്ദര്യം വർധിപ്പിക്കുന്ന ആളാണെന്നു പറഞ്ഞാണ് യുവതിയെ വശീകരിക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. യുവതി ഉടൻ മുബൈയിൽ പ്രഫസറായ ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവിന്റെ നിർദേശാനുസരണം ഗോപകുമാർ പിന്നീടു വിളിച്ച സംഭാഷണം യുവതി റിക്കോർഡ് ചെയ്തു. ഇതുമായാണ് പരാതി നൽകിയത്.ഡിസംബർ 27ന് ആണ് യുവതി ഭർത്താവിനും പിതാവിനും ഒപ്പം പീരുമേട് താലൂക്ക് ഓഫിസിൽ സർട്ടിഫിക്കറ്റിന് അപേക്ഷയുമായി എത്തിയത്.
അപേക്ഷ വാങ്ങിയ ഗോപകുമാർ യുവതിയോട് ഫോൺ നമ്പർ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നു സ്വന്തം ഫോൺ നമ്പർ കുറിച്ചു നൽകി. അഞ്ചു ദിവസത്തിനുശേഷം സർട്ടിഫിക്കറ്റ് ശരിയായോ എന്നറിയാൻ യുവതി വിളിച്ചപ്പോഴാണ് സംഭാഷണം തുടങ്ങിയതത്രേ. ചാനലിൽ കൗൺസലറായി പ്രഭാഷണം നടത്താറുണ്ടെന്നും പ്രമുഖ നടിമാർക്കു ഹോർമോൺ ചികിൽസ നൽകുന്നയാളാണെന്നും യുവതിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. സൗന്ദര്യം വർധിപ്പിക്കാനുള്ള ചികിൽസയുണ്ടെന്നും പറഞ്ഞു. യുവതിയുടെ ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിൽ കുട്ടിയുണ്ടെന്നും ആത്മീയതയിലൂടെ അറിയാനായെന്നും പറഞ്ഞു. വീട്ടിൽ ചില പരിഹാരക്രിയകൾ നടത്തണമെന്നും ആവശ്യപ്പെട്ടു.താലൂക്ക് ഓഫിസിൽ അറ്റൻഡറായ ഇയാൾ ഉന്നത ഉദ്യോഗസ്ഥനാണെന്നു പറഞ്ഞും കബളിപ്പിക്കലിനു ശ്രമിച്ചതായി സിഐ സാജു വർഗീസ് പറഞ്ഞു. ഗോപകുമാറിനെ കോടതിയിൽ ഹാജരാക്കി.'