ദുരൂഹ സാഹചര്യത്തിൽ ആറാം ക്ലാസ് വിദ്യാർഥി നി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ, മുത്തച്ഛൻ എന്നിവരെ നുണ പരിശോധനയ്ക്കു വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. ഇരുവരെയും നാളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം കുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചു. ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉറ്റബന്ധുക്കളിൽ ചിലരുടെ മൊഴി ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടിയുടെ അമ്മയുടെയും മുത്തച്ഛന്റെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. കുട്ടിയുടെ പിതാവിനെ രണ്ടു ദിവസം പൊലീസ് ചോദ്യം ചെയ്തു. ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്നു വൈകാതെ ഉത്തരം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണു പൊലീസ്. മുത്തച്ഛനും ഇയാളുമായി അടുപ്പമുള്ളവരുമാണു സംശയനിഴലിൽ. നേരത്തെ വക്കീൽ ഗുമസ്തനായിരുന്ന ഇയാൾ ഇപ്പോൾ കൊല്ലം നഗരത്തിലെ ലോഡ്ജിൽ ജീവനക്കാരനാണ്. ലോഡ്ജുമായി ബന്ധപ്പെട്ട ചിലരെയും പൊലീസ് ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു മൂന്നു ദിവസം മുൻപെങ്കിലും പെൺകുട്ടി പീഡനത്തിനിരയായെന്നു വ്യക്തമായിട്ടുണ്ട്.ആത്മഹത്യ ചെയ്ത പെൺകുട്ടിയെയും സഹോദരിയെയും പിതാവ് പീഡിപ്പിച്ചെന്നു കാട്ടി നേരത്തെ മാതാവ് നൽകിയ കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്. ഈ കേസ് പുനരന്വേഷിക്കാനും ഉന്നത നിർദേശപ്രകാരം പൊലീസ് തീരുമാനിച്ചു.
ഇതിനായി ഇന്നലെ കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഇതിനിടെ, പെൺകുട്ടി പീഡനത്തിനിരയായെന്നു വ്യക്തമായിട്ടും ഇതുസംബന്ധിച്ച റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് അയയ്ക്കുന്നതിൽ കുണ്ടറ പൊലീസിനു വീഴ്ച പറ്റിയെന്ന വിവരം പുറത്തുവന്നു. റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നു റൂറൽ എസ്പി എസ്. സുരേന്ദ്രൻ വ്യക്തമാക്കി.