കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ചാണ് യുവനടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചത്. പ്രമുഖ സിനിമാ താരങ്ങളുടെ ഡ്രൈവറായിരുന്ന പൾസർ സുനിലും അറസ്റ്റിലായ മാർട്ടിനും തമ്മിൽ ഒരു മാസം മുൻപെ കൂടിയാലോചിച്ചാണ് പദ്ധതി തയാറാക്കിയത്.
സിനിമയെ വെല്ലുന്ന തിരക്കഥ തയാറാക്കിയാണ് പൾസർ സുനിയും സംഘവും യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. മാർട്ടിനെ സിനിമാ മേഖലയിൽ പരിചയപ്പെടുത്തിയതും ഡ്രൈവറായി ജോലി വാങ്ങി നൽകിയതും സുനിയാണ്. രാത്രിയിൽ നടിമാരുമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അവസരമുണ്ടായാൽ അറിയിക്കണമെന്ന് മാർട്ടിനോട് സുനിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഇതു പ്രകാരമാണ് വെളളിയാഴ്ച രാത്രിയിലെ യാത്രയുടെ വിവരം മാർട്ടിൻ മുൻകൂറായി സുനിലിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. തുടർന്നാണ് സുനിൽ മറ്റൊരു വാഹനത്തിൽ ഇവരുടെ പിന്നാലെയെത്തിയത്. നടിയുടെ വാഹനത്തിന്റെ പുറകിലിടിച്ചതും മാർട്ടിനുമായി ഇതിന്റെ പേരിൽ വാക്കുതർക്കമുണ്ടാക്കിയതും മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു. തന്നെയും അക്രമി സംഘം മർദിച്ചെന്നാണ് മാർട്ടിൻ ആദ്യം മൊഴിനൽകിയതും.
നടി പരാതി നൽകില്ല എന്ന വിശ്വാസത്തിലാണ് ഇവർ ആക്രമണത്തിന് തുനിഞ്ഞത്. എന്നാൽ പൊലിസ് ഇടപെടുകയും പുലർച്ചെ തന്നെ മാർട്ടിന്റെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള ഗൂഢാലോചന വ്യക്തമായത്. പിന്നെയെല്ലാം മാർട്ടിന് തുറന്ന് പറയേണ്ടി വന്നു.