മുംബൈയില്‍ തൃശൂര്‍ സ്വദേശി മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. സംഭവം ആത്മഹത്യയാണെന്നും, ഇൻഷുറൻസ് തുക ലഭിക്കാൻ സുഹൃത്തുക്കള്‍ ചേർന്ന് കൊലപാതകമെന്ന് വരുത്തിത്തീർക്കാൻ ശ്രമംനടത്തിയതായും അന്വേഷണസംഘം വെളിപ്പെടുത്തി. കഴിഞ്ഞമാസം പതിമൂന്നിന് മുംബൈ ചേമ്പൂരിലെ ഹോട്ടൽ മുറിയിലാണ് സ്വർണവ്യാപാരിയായ സതീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജനുവരി പതിമൂന്നിന് തൃശൂർ സ്വദേശി സതീഷിനെ മുംബൈ ചേമ്പൂരിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് ആദ്യം ഉറപ്പിക്കുന്നു. എന്നാൽ ഒരുമാസത്തിനുളളിൽ സുഹൃത്തുക്കളായ മൂന്നുപേർ അറസ്റ്റിലാകുന്നു. ഇവരെ ചോദ്യംചെയ്തപ്പോൾ, മരണത്തെക്കുറിച്ച് പൊലീസിന് ലഭിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥ.
അറസ്റ്റിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്ന ആ കഥയിങ്ങനെ.
സ്വർണവ്യാപാരിയും തൃശൂർ സ്വദേശിയുമായ സതീഷിന് ബിസിനസ് രംഗത്ത് വൻനഷ്ടം സംഭവിക്കുന്നു. ഇതോടെ പണംകണ്ടെത്തുന്നതിനായി കോയമ്പത്തൂരിലെ സ്വർണകടകള്‍ കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. എന്നാല്‍ ഈ ശ്രമംപാളുന്നു. നിക്കക്കള്ളിയില്ലാതെ ഒടുവിൽ ജീവനൊടുക്കാൻ തീരുമാനം. എന്നാൽ, ആത്മഹത്യചെയ്താൽ വീട്ടുകാർക്ക് ഇൻഷുറൻസ് പണംലഭിക്കില്ലാത്തതിനാൽ കൊലപാതകമെന്ന് തോന്നിപ്പിക്കുംവിധം ആത്മഹത്യ ആസൂത്രണംചെയ്യുന്നു. ഇതിന് സുഹൃത്തുക്കളുടെ സഹായംതേടുന്നു.
തുടർന്ന്, ജനുവരി പതിനൊന്നിന് മുംബൈ ചേമ്പൂരിലെ ഹോട്ടൽമുറിയിൽ സതീഷ് മുറിയെടുത്തു. ശേഷം സതീഷിൻറെ സുഹൃത്ത് മാർട്ടിന്‍ അറിയിച്ചതുപ്രകാരം റിയാസ് എന്നയാൾ ഹോട്ടൽമുറിയിലെത്തുന്നു. തൻറെ ആത്മഹത്യക്ക് പിന്നാലെ മുറിക്കുള്ളിലെ നാലുലക്ഷംരൂപയുമെടുത്ത് തിരിച്ചുപോകണമന്ന് റിയാസിനോട്, സതീഷ് നിർദേശിച്ചു. സഹായത്തിന് പ്രതിഫലമായിട്ടാണ് ഈ നാല് ലക്ഷംനൽകിയത്. കൊള്ളയടിക്കിടെയുണ്ടായ കൊലപാതകം എന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. തുടർന്ന് കൈത്തണ്ടയിൽ സതീഷ് മുറിവുണ്ടാക്കുന്നു. ഈസമയം, റിയാസ് മുറിപൂട്ടി പുറത്തേക്ക്. പിന്നീട് മുറിക്കുള്ളിലെ ഫാനിൽ സതീഷ് സ്വയം കെട്ടിത്തൂങ്ങി.
ജനുവരി പതിമൂന്നിന് സംഭവം പുറത്തറിയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു. കൈത്തണ്ടയിലെ മുറിവും ഹോട്ടലിൻറേതല്ലാത്ത മുറിയുടെ പൂട്ടും പൊലീസിൽ സംശയംജനിപ്പിച്ചു. ഇതോടെ കൊലപാതകത്തിന് കേസ് രജിസ്റ്റർചെയ്തു. സതീഷിൻറെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, സുഹൃത്ത് മാർട്ടിനെ പൊലീസ് അറസ്റ്റ്ചെയ്തു. എപ്പോഴും സതീഷിനൊപ്പം യാത്രചെയ്തിരുന്ന മാർട്ടിൻ, മുംബൈയിലേക്ക് എന്തുകൊണ്ടുവന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടിനൽകാൻ മാർട്ടിന് കഴിഞ്ഞില്ല. സതീഷ് വലിയകടബാധ്യതയിലായിരുന്നതായും, അത് വീട്ടാനായി കോയമ്പത്തൂരിൽ ജുവലറി കൊള്ളയടിക്കാൻ ശ്രമിച്ചതായും മാർട്ടിൻപറഞ്ഞു. ഈ ശ്രമത്തിനിടെ, സതീഷിനൊപ്പം സംഘാംങ്ങളായ റിയാസും, ശരവണകുമാറും നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്നാണത്രേ കൊലപാതകമെന്ന് വരുത്തിത്തീർത്ത് സ്വയം ജീവനെടുക്കാനുള്ള സതീഷിൻറെ ശ്രമത്തിന് ഈ കൂട്ടുകാർ സഹായംനൽകുന്നത്.
എന്തായാലും, കൊലപാതകമെന്ന് വരുത്തിത്തീർത്ത് സതീഷ് ആത്മഹത്യചെയ്തതായുളള കൂട്ടുകാരുടെ മൊഴി വിശ്വസിക്കാതെ തരമില്ലെന്ന് പൊലീസ് പറയുന്നു. മാർട്ടിനും, റിയാസും, ശരവണകുമാറും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവർ മൂവരും തമിഴ്നാട് സ്വദേശികളാണ്.