വധശ്രമക്കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കൊപ്പം വീണ്ടും ഔദ്യോഗിക വേദിയില്‍. പൊലീസ് സംഘടനാ നേതാവ് കൂടിയായ ഡിവൈഎസ്പി ,എന്‍.അബ്ദുല്‍ റഷീദാണ് പിണറായി വിജയനൊപ്പം തലസ്ഥാനത്ത് വേദി പങ്കിട്ടത്. ആറുമാസം മുന്‍പ് കൊച്ചിയില്‍ ഇതേ മട്ടില്‍ അബ്ദുല്‍ റഷീദ് മുഖ്യമന്ത്രിക്കൊപ്പമിരുന്നത് വിവാദമായിരുന്നു.
കൊല്ലത്തെ മാധ്യമപ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഡിവൈഎസ്പി അബ്ദുല്‍ റഷീദ്. അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ കൊണ്ടുപോകുംവഴിയുണ്ടായ ഈ രംഗങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടവരാരും മറന്നിട്ടുണ്ടാകില്ല.
ഡിവൈഎസ്പിമാരുടെ സംഘടനയായ പൊലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ നടത്തിയ ചടങ്ങിലെ ഇദ്ദേഹത്തിന്റെ സാന്നിധ്യം വിവാദമായിരുന്നു. ഇതേ സംഘടനയുടെ പ്രസിഡന്റെന്ന നിലയിലാണ് അബ്ദുല്‍ റഷീദ് വീണ്ടും മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍ സ്ഥാനംപിടിച്ചത്. മുഖ്യമന്ത്രി ഉദ്ഘാടകനായ ചടങ്ങിൽ ഡിജിപിയുൾപ്പെടെ ഉന്നതരും ഇതേ വേദിയില്‍ ഉണ്ടായിരുന്നു. പൊലീസ് തന്നെ സംഘാടകരായ ചടങ്ങിൽ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പെട്ടില്ല എന്ന് കരുതാനാകില്ല. ഇന്റലിജന്‍സും മുഖ്യമന്ത്രിക്ക് ആവശ്യമായ ഉപദേശം നല്‍കിയില്ലെന്ന് വ്യക്തം. വിബി ഉണ്ണിത്താന്റെ കൈകാലുകള്‍ വെട്ടിയൊടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിന്റെ പ്രതിപ്പട്ടികയില്‍ ഡിവൈഎസ്പി റഷീദ് ഇപ്പോഴും നാലാം പ്രതിയാണ്.