40 രൂപയ്ക്കു പകരം ടോൾ ബൂത്തിൽ കർണാടകയിലെ ഡോക്ടർക്ക് അടയ്ക്കേണ്ടി വന്നത് നാലു ലക്ഷം രൂപ! ഡെബിറ്റ് കാർഡ് വഴി പണം അടച്ചപ്പോഴാണ് ടോൾ ബുത്തിൽനിന്നയാളുടെ പിഴവു നിമിത്തം പണം നഷ്ടപ്പെട്ടത്. കൊച്ചി – മുംബൈ ദേശീയപാതയിൽ ഉഡുപ്പിക്കു സമീപം ശനി രാത്രി 10.30നായിരുന്നു സംഭവം. ഉഡുപ്പിയിൽനിന്ന് 18 കിലോമീറ്റർ അകലെയാണ് ടോൾ ബൂത്ത്.
ഡോ. റാവു എന്ന മൈസുരു സ്വദേശി മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. ടോൾ നൽകാനായി ഡെബിറ്റ് കാർഡ് കൈമാറിയ ഡോക്ടർക്കു മൊബൈലിൽ എസ്എംഎസ് ലഭിച്ചപ്പോഴാണു പണം നഷ്ടമായത് വ്യക്തമായത്. അപ്പോൾത്തന്നെ ടോൾ ബൂത്തിലിരിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരത് അംഗീകരിച്ചുകൊടുക്കാൻ തയാറായില്ല. രണ്ടുമണിക്കൂറോളം ഡോക്ടറുമായി വാദപ്രതിവാദം നടത്തിയശേഷവും ഇവർ തെറ്റു സമ്മതിക്കാൻ തയാറായില്ല.
തുടർന്ന് അഞ്ച് കിലോമീറ്റർ അകലെ കോട്ടയിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടശേഷം പൊലീസുകാരുമായി ടോം ബൂത്തിൽ തിരികെയെത്തിയാണ് ഡോക്ടർ റാവു പ്രശ്നം പരിഹരിച്ചത്. ചെക്ക് നൽകാമെന്ന് ടോൾ ബൂത്തിലിരിക്കുന്നവർ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം അറിയിച്ചു. എന്നാൽ തുക മുഴുവൻ പണമായി കൈയിൽ വേണമെന്ന ആവശ്യത്തെത്തുടർന്ന് നാലുമണിയോടു കൂടി 3,99,960 രൂപ കൈമാറുകയായിരുന്നു.