കരിപ്പൂർ വിമാനത്താവളത്തിൽ 32 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരൻ ഡി.ആർ.ഐയുടെ പിടിയിലായി. ദുബായിലേക്ക് പുറപ്പെട്ട പെരുവള്ളൂർ സ്വദേശി ഷറഫുദീനാണ് പിടിയിലായത്. സമീപകാലത്ത് ഇത്രയും വലിയ കറന്‍സി വേട്ട നടക്കുന്നത് ആദ്യമാണ്.
സൗദി റിയാൽ, ഖത്തർ റിയാൽ, അമേരിക്കൻ ഡോളർ എന്നിവയാണ് ഷറഫുദ്ദീന്റെ പെട്ടിയിൽ നിന്ന് കണ്ടെത്തിയത്. ലഗേജ് സൂക്ഷിച്ചിരുന്ന പെട്ടിയുടെ താഴെ പ്രത്യേക രഹസ്യ അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. കോഴിക്കോട് ഡി.ആർ.ഐ ഡ്യൂട്ടി ഡയറക്ടർ ശബരീഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ദുബായില്‍ ജോലി ചെയ്യുന്നയാളാണ് പിടിയിലായ ഷറഫുദീന്‍. കറന്‍സി കൈമാറ്റം നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് പിടിയിലായത്. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വിദേശ കറന്‍സി കടത്താന്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് ഡിആര്‍ഐക്ക് സൂചന ലഭിച്ചു. എന്നാല്‍ കറന്‍സി വിദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. ഷറഫുദീന്റെ സംഘത്തില്‍ ഒട്ടേറെ പേരുണ്ടെന്ന് സൂചന ലഭിച്ചു. കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലയാളികള്‍ അടങ്ങിയ സംഘമാണ് കറന്‍സി മാഫിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം മൂന്നു കിലോ സ്വര്‍ണം കോഴിക്കോട് നരിക്കുനി സ്വദേശി റിയാസില്‍ നിന്ന് പിടികൂടിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയതായിരുന്നു റിയാസ്. മിക്സിക്കുള്ളിലെ മോട്ടോറിന്റെ രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. മോട്ടോര്‍ പൊട്ടിച്ചാണ് സ്വര്‍ണക്കട്ടിയാണെന്ന് സ്ഥിരികരിച്ചത്. ഈ സ്വര്‍ണവേട്ടയ്ക്കും നേതൃത്വം നല്‍കിയത് ഡിആര്‍ഐ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ ശബരീശ് പിള്ളയാണ്.