കഞ്ചിക്കോട്ടെ സിപിഎം ബിജെപി സംഘർഷത്തിന്റെ പേരിൽ ആക്രമണങ്ങൾക്ക് ചുക്കാൻപിടിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി പ്രവർത്തകരുടെ വീടിന് തീവയ്ക്കുകയും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരണപ്പെടുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
സിപിഎം പ്രവർത്തകനായ ചടയൻകാലായിൽ തോട്ടുമേട് വീട്ടിൽ അജി എന്ന അജിത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സംഘർഷത്തിന് കഞ്ചിക്കോട്ട് തുടക്കമിട്ടതും ഒരുമാസത്തോളം നിരവധി കലാപങ്ങൾക്ക് സൂത്രധാരനായി നിന്നതും അജിത്തായിരുന്നു. കഴിഞ്ഞ ഡിസംബർ 28ന് ബിജെപി നേതാവ് കണ്ണന്റെ സഹോദരൻ രാധാകൃഷ്ണന്റെ വീടിന് തീയിടുകയും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു.
ഇൗ സംഭവം നടക്കുമ്പോൾ അജിത് വാളയാറിൽ ബിജെപി പ്രവർത്തകന്റെ വാഹനം കത്തിച്ചകേസിൽ ജയിലിലാണ്. പക്ഷേ ജയിലിൽ കാണനെത്തിയവരെ ഉപയോഗിച്ചായിരുന്നു അജിത്ത് ആക്രമണങ്ങൾ നടത്തിയത്. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ അജിത് പിന്നീട് ഒളിവിൽപോയി. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി അജിത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം അജിത്തിനെ പിടിക്കാൻ ഡിവൈഎസ്പി ജി.പൂങ്കുഴലിയുടെ സംഘം മുണ്ടൂരിലെത്തിയെങ്കിലും സിപിഎം പ്രവർത്തകർ തടഞ്ഞതാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അജിതിനെ സംരക്ഷിക്കാൻ സിപിഎം നേതൃത്വം ശ്രമിച്ചതായുളള ആക്ഷേപം നിലനിൽക്കെയാണ് പൊലീസിന്റെ അറസ്റ്റ് നടപടി.