കാക്കനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം. പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയാവുന്നെന്ന പരാതി പൊലീസ് കാര്യമായെടുത്തില്ലെന്ന ആരോപണവുമായി തൃക്കാക്കര നഗരസഭാ കൗൺസിലർ രംഗത്തെത്തി.
കാക്കനാട് പീഡനക്കേസിൽ അന്വേഷണം ശരിയായി നടന്നില്ലെന്ന് പി.ടി തോമസ് എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് കൗൺസിലറുടെ ആരോപണങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയാകുന്നെന്ന് തൃക്കാക്കര നഗരസഭാ കൗൺസിലർ സി.എ നിഷാദ് രണ്ടര മാസം മുൻപ് പൊലീസിന് പരാതി നൽകിയിരുന്നു. തൃക്കാക്കര എസ്.ഐ യെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല
പിന്നീട് കേസിനെപ്പറ്റി അന്വേഷിച്ചപ്പോൾ, സമയംകിട്ടിയില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറിയെന്നും നിഷാദ് ആരോപിക്കുന്നു. എസ്ഐ കൃത്യമായി അന്വേഷിച്ചിരന്നെങ്കിൽ ഇത്ര ഗുരുതരമായ രീതിയിലേക്ക് കേസെത്തില്ലായിരുന്നെന്നും നിഷാദ് പറയുന്നു.
പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ അറസ്റ്റുണ്ടായാപ്പോഴും ആദ്യം പരാതി നൽകിയ ആളെന്ന നിലയിൽ പൊലിസ് തന്നെ ബന്ധപ്പെട്ടില്ല. ശക്തമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുണ്ടായതെന്നും ആറുപേരുടെ അറസ്റ്റോടെ കേസ് അവസാനിച്ചെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.