ഡല്‍ഹി ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ഥി തൂങ്ങിമരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് മാതാപിതാക്കള്‍. എം.ഫില്‍ വിദ്യാര്‍ഥിയായ മുത്തു കൃഷ്ണന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പ്രത്യേക മെഡിക്കല്‍സംഘത്തെ നിയോഗിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, സര്‍വകലാശാല അധികൃതരുടെ നടപടികളാണ് മരണത്തിന് കാരണമെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നാളെ പ്രതിഷേധം സംഘടിപ്പിക്കും.
ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല പ്രവര്‍ത്തകനായ ദലിത് വിദ്യാര്‍ഥിയെയാണ് ഇന്നലെ വൈകിട്ട ്മുനീര്‍കയിലെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ പ്രഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മുത്തു കൃഷ്ണനില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. സുഹൃത്തിനെ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യണം. ചെന്നൈയില്‍ നിന്നുള്ള ഡോക്ടറുള്‍പ്പെടെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. മരണത്തില്‍ സര്‍വകലാശാല അധികൃതര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നാളെ ക്യാംപസില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റുവശങ്ങളും അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ആത്മഹത്യാകുറിപ്പുകളുള്‍പ്പെടെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, എം.ഫില്‍ പ്രവേശനത്തിലെ വിവേചനം, സര്‍വകലാശാലയിലെ ജാതിവിവേചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ആശങ്കയും വിഷമവും പങ്കുവച്ച് മുത്തുകൃഷ്ണന്‍ നേരത്തേ ഫെയ്സ് ബുക് പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഇതും പരിശോധിക്കുന്നുണ്ട്. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ആശുപത്രിയിലെത്തി.
ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം പിന്നിടുന്പോഴാണ് രാജ്യത്തെ പ്രശസ്തമായ സര്‍വകലാശാലയില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ മരണം സംഭവിക്കുന്നത്്.