ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് ആവർത്തിച്ച് പാമ്പാടി നെഹ്റു കോളജ്. കോളജ് പ്രിൻസിപ്പൽ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് മുന്നിലിരുന്ന വിദ്യാർഥിയുടെ ഉത്തരക്കടലാസ് ജിഷ്ണു നോക്കിയെഴുതിയെന്ന് ആരോപിച്ചിരിക്കുന്നത്. അതേസമയം കേസിൽ പ്രേരണാകുറ്റം ചുമത്താനാകുമോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസും റിപ്പോർട്ട് നൽകി.
ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സർവകലാശാലയും പൊലീസും കണ്ടെത്തിയിരിക്കുമ്പോളാണ് ജിഷ്ണുവിനെ കോപ്പിയടിച്ച് പിടിച്ചെന്ന വാദം നെഹ്റൂ കോളജ് ആവർത്തിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റ ആവശ്യപ്രകാരം പ്രിൻസിപ്പൽ എ. എസ്. വരദരാജ് നൽകിയ റിപ്പോർട്ടിലാണ് മുന്നിലിരുന്ന വിദ്യാർഥിയുടെ ഉത്തരക്കടലാസ് ജിഷ്ണു നോക്കിയെഴുതിയെന്ന് പറയുന്നത്. രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇതാവർത്തിച്ചപ്പോൾ ഹാളിലുണ്ടായിരുന്ന അധ്യാപകൻ പ്രവീൺ നോക്കിയെഴുതിയതെല്ലാം വെട്ടിക്കളയാൻ ആവശ്യപ്പെട്ടു. തുടർന്ന് തന്റ മുറിയിലെത്തിച്ചപ്പോൾ ജിഷ്ണു മാപ്പപേക്ഷ എഴുതി നൽകിയെന്നും ഉപദേശിച്ച ശേഷം വിട്ടയച്ചെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. ജിഷ്ണുവിന്റെ ഭാവിയെക്കരുതിയാണ് സർവകലാശാലയെ അറിയിക്കുകയോ വിലക്കുകയോ ചെയ്യാതിരുന്നത്. മർദിക്കുകയോ ശാസിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ കോളജാണ് മരണത്തിനുത്തരവാദിെയന്ന ആരോപണത്തിന് മറുപടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ വിശദമായ റിപ്പോര്ട്ട് നൽകാൻ സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെട്ടു. അതേസമയം ജിഷ്ണുവിന്റെ മരണത്തിൽ പ്രേരണാകുറ്റം ചുമത്താനാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന തരത്ിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് എ.എസ്.പി കിരൺ നാരായണന്റെ റിപ്പോർട്ട്.