ജ്വല്ലറികളിൽ മോഷണം നടത്തി ആഡംബരജീവിതം നയിക്കുന്ന ദമ്പതികളെ പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുമായി പതിനഞ്ച് ജ്വല്ലറികളിൽ മോഷണം നടത്തിയവരാണ് അറസ്റ്റിലായത്.
തൃശൂർ കുറുമാൽ സ്വദേശി സുരേഷ് ബാബു , ഭാര്യ തേനി ബോദിനായ്ക്കന്നൂർ സ്വദേശി ഗായത്രി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പാലക്കാട് ജിബി റോഡിലെ ചിലങ്ക ജ്വല്ലറിയിൽ നിന്ന് ലക്ഷം രൂപയുടെ സ്വർണാഭരണം വാങ്ങിയ ദമ്പതികൾ പണം നൽകാതെ തട്ടിപ്പുനടത്തിയെന്ന പരാതിയിലാണ് അറസ്്റ്റ്. പ്രതികളെ ജ്വല്ലറിയലെത്തിച്ച് തെളിവെടുത്തു. സംശയത്തിനിട നൽകാതെ കൈക്കുഞ്ഞുമായി ജ്വല്ലറിയിലെത്തിയ ദമ്പതികൾ സ്വർണാഭരണം വാങ്ങുകയും പിന്നീട് കാറിൽ നിന്ന് പണം എടുക്കാനെന്ന പേരിൽ ജ്വല്ലറിയിൽ നിന്ന് പുറത്തേക്കിറങ്ങുകയുമായിരുന്നു. നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.
സേലം , തിരുപ്പൂർ , ഉദുമൽപേട്ട , കോയമ്പത്തൂർ , പാലക്കാട് ആലത്തൂർ , വടക്കഞ്ചേരി എന്നിവിടങ്ങളിലായി പതിനഞ്ചിലധികം ജ്വല്ലറികളിൽ പ്രതികൾ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുളളതായി തെളിഞ്ഞു. മോഷണകേസിൽ സുരേഷ്ബാബു നേരത്തെ ജയിൽശിക്ഷ അനുഭവിച്ചതാണ്. സ്വർണം വിറ്റുകിട്ടുന്ന പണവുമായി ആഡംബര ജീവിതം നയിക്കുകയായിരുന്നു ദമ്പതികളുടെ രീതി.