മലയാളി യുവാക്കൾ നാടുവിട്ട് ഐ.എസിൽ ചേർന്ന കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ഹനീഫ് മൗലവിക്ക് ജാമ്യം. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് മൗലവിക്ക് ജാമ്യംഅനുവദിച്ചത്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ടകേസിൽ എൻഐഎ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
ദുരൂഹസാഹചര്യത്തിൽ കാണാതായ കാസർകോട് പടന്ന സ്വദേശി അഷ്ഫാക്കിൻറെ പിതാവ് അബ്ദുൾ മജീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുമാസംമുൻപാണ് ഹനീഫ് മൗലവി കണ്ണൂരിൽനിന്നും അറസ്റ്റിലാകുന്നത്. കാസർകോട്ടുവച്ച് ഹനീഫ് മൗലവി നടത്തിയ മതപഠനക്ലാസുകളിലൂടെയാണ് യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായത് എന്നായിരുന്നു അന്വേഷണസംഘത്തിൻറെ നിഗമനം.
മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുത്തു. കുറ്റകരമായ ഗൂഡാലോചനയ്ക്ക് ചുമത്തുന്ന ഐപിസി 120ബി, യു.എ.പി.എ 10,13 വകുപ്പുകൾ ചേർത്താണ് മൗലവിക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. എന്നാൽ, മുംബൈ പൊലീസ്, ഹനീഫ് മൗലവിക്കെതിരെ നിർബന്ധിച്ച് പരാതി എഴുതിവാങ്ങുകയായിരുന്നു എന്ന ആരോപണവുമായി പരാതിക്കാരനായ അബ്ദുൾമജീദ് രണ്ടുമാസംമുന്‍പ് രംഗത്തുവന്നിരുന്നു. അതേസമയം, ഐ.എസ് ബന്ധം സംശയിക്കുന്ന മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ടകേസിൽ, താനെ സ്വദേശിയും വിവാദ മതപ്രഭാഷകൻ സാകിര്‍നായിക്കൻറെ സഹായിയുമായിരുന്ന അർഷിദ് ഖുറേഷി, കാസർകോട് സ്വദേശി അബ്ദുൾറഷീദ് എന്നിവരെ പ്രതിയാക്കി എൻഐഎ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ അബ്ദുൾറഷീദ് പിടികിട്ടാപ്പുള്ളിയാണ്.