തിരുവല്ലയിലെ ഐഒബി ബാങ്ക് കവർച്ചാ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ബി.അശോകൻ. ഇതരസംസ്ഥാനക്കാരാണ് കവർച്ചയ്ക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം മറ്റ് സംസ്ഥാനങ്ങളിൽ ക്യാംപ് ചെയ്ത് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും അദ്ദേഹം അറിയിച്ചു.
പ്രതികളുടെതേന്ന് സംശയിക്കുന്ന വിരലടയാളം കിട്ടിയിട്ടുണ്ട്. കവർച്ചയുടെ രീതി കണക്കിലെടുത്താൽ കണ്ണൂർ കാസർകോട് ജില്ലകളിൽ നേരത്തെ നടന്ന ബാങ്ക് കവർച്ചയുമായി ഇതിന് സാമ്യമുണ്ട്. കിട്ടിയ തെളിവുകളും ഇതരസംസ്ഥാനക്കാരായ പ്രതികളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. തദ്ദേശീയരായ ചിലരും ഇവർക്ക് സഹായം ചെയ്തിട്ടുണ്ട്. ബംഗലൂരു മുംബൈ ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് തിരുവല്ലയിലെ കവർച്ചയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘമുള്ളത്. ഗ്യാസ് മാർബിൾ കട്ടറുകളുപയോഗിച്ച് ജനൽച്ചില്ല് തകർത്താണ് കവർച്ച നടത്തിയത്. മുൻകാലങ്ങളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും അന്വേഷണപരിധിയിലുണ്ട്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാത്രിയാണ് ബാങ്കിൽ കവർച്ച നടന്നത്. 16 ലക്ഷത്തിന്റെ പുതിയ കറൻസികളും 11 ലക്ഷത്തിന്റെ പിൻവലിച്ച നോട്ടുകളുമാണ് സേഫ് അറുത്ത് കവർന്നത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.