കോഴിക്കോട്ടെ മന്ത്രവാദസംഘങ്ങൾക്കെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. മന്ത്രവാദത്തിന്റെ പേരിൽ യുവതി മരണപ്പെടുകയും മന്ത്രവാദിനികൾ അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാവുന്നത്.അതിനിടെ മറ്റൊരു മന്ത്രവാദിനി കൂടി ഇന്നലെ വടകരയിൽ അറസ്റ്റിലായി.
വടകര,നാദാപുരം ,കുറ്റിയാടി മേഖലകളിലാണ് വ്യാപകമായി മന്ത്രവാദസംഘങ്ങൾ വിലസുന്നത്. പ്രാർഥനയിലൂടെയും വെള്ളം നൽകിയും കടുത്ത മർദനമേൽപ്പിച്ചുമൊക്കെ രോഗം മാറുമെന്ന് കബളിപ്പിച്ചാണ് തട്ടിപ്പ്.കഴിഞ്ഞ ബുധനാഴ്ച മന്ത്രവാദത്തിനിടെ പൊള്ളലേറ്റ് യുവതി മരിക്കാനിടയായതോടെയാണ് മന്ത്രവാദസംഘങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിൽ മന്ത്രിവാദിനിക്കെതിരെ നരഹത്യക്കുള്ള കേസ് കൂടി ചേർത്തിട്ടുണ്ട്..പ്രതി കുറ്റ്യാടി കൂവോട്ട്പൊയിൽ നജ്മ റിമാന്റിലാണ്.പുതിയ കടവിൽ ലൈല മൻസിലില്‍ ഷമീനയാണ് ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെട്ടത്.
വധശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ,തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും മന്ത്രവാദിനിക്കുമേൽ ചുമത്തിയിട്ടുണ്ട്. വർഷങ്ങളായി വടകരയിൽ മന്ത്രവാദപ്രവർത്തനങ്ങൾ നടത്തുന്ന അഴിത്തല കാളിയത്ത് ഭാനുത്തയാണ് ഇന്നലെ അറസ്റ്റിലായത്. ദിനം പ്രതി നിരവധിപേർ ഇവരുടെ വീട്ടിൽ രോഗശാന്തിക്ക് എത്തുമായിരുന്നു. മറ്റു പലയിടത്തും ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളുണ്ടെങ്കിലും ആളുകൾ പരാതിയുമായി രംഗത്തെത്താത്തതാണ് പൊലീസിനെ വലയ്ക്കുന്നത്.