മുംബൈ ∙ കോഴിക്കോട് സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനീയർ കെ.രസില (24)യെ പുണെ ഇൻഫോസിസ് ഐടി പാർക്കിൽ ഓഫിസിനകത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ അസം ലക്കിംപുർ സ്വദേശി ബബൻ സൈക്കിയയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. തുറിച്ചുനോക്കിയതിന്റെ പേരിൽ കയർത്ത രസില, സെക്യൂരിറ്റി ഓഫിസർക്കു പരാതി നൽകുമെന്നു പറഞ്ഞതിന്റെ ദേഷ്യം തീർക്കാനാണ് ആക്രമിച്ചതെന്നാണ് ഇയാളുടെ മൊഴി. സംഭവത്തിനു പിന്നാലെ മുംബൈയിലേക്കു കടന്ന ഇയാളെ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇന്നലെ പുലർച്ചെ മൂന്നിനു പിടികൂടിയത്. പരാതി നൽകരുതെന്ന് അഭ്യർഥിച്ചെങ്കിലും രസില അതു കേൾക്കാതെ കോൺഫറൻസ് മുറിയിലേക്കു പോയെന്നും പിന്നാലെയെത്തിയ ഇയാൾ കഴുത്തിൽ കംപ്യൂട്ടർ കേബിൾ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
പുണെ ഹിൻജേവാഡി ഐടി പാർക്കിൽ ഫെയ്സ് രണ്ടിലെ ഇൻഫോസിസ് കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ ഞായറാഴ്ച വൈകിട്ടാണു സംഭവം. അവധി ആയിരുന്നിട്ടും പ്രോജക്ടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്കു രണ്ടിന് ഓഫിസിലെത്തിയ രസില, ഓൺലൈൻ വഴി ബെംഗളൂരുവിലെ ഇൻഫോസിസ് ടീമുമായി ചേർന്നു ജോലി ചെയ്യുകയായിരുന്നു. വൈകിട്ട് അഞ്ചിനു ശേഷം ഓൺലൈനിൽ ലഭ്യമാകാതെ വന്നപ്പോൾ ടീമംഗങ്ങൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. തുടർന്നു പുണെ ഓഫിസിൽ അറിയിക്കുകയായിരുന്നു. വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലാണു കൊല നടന്നതെന്നാണു പൊലീസ് നിഗമനം. മൈസൂരുവിൽ സോഫ്റ്റ്‍വെയർ എൻജിനീയറായിരുന്ന രസില ആറു മാസം മുൻപാണു പുണെയിൽ ജോലിക്കു ചേർന്നത്. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നുച്ചയോടെ വീട്ടിലെത്തിക്കും. പയമ്പ്ര സ്വദേശിയും കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡുമായ കിഴക്കാൽകടവ് ഒഴാംപൊയിൽ രാജുവിന്റെ മകളാണ്. പരേതയായ ലതയാണ് അമ്മ. സഹോദരൻ: രജിൻ (അബുദാബി).രസിലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കമ്പനിയിലെ സുരക്ഷാ പാളിച്ചയെപ്പറ്റി പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ രസിലയ്ക്കു ജോലി സമ്മർദമുണ്ടാക്കിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയ ഇൻഫോസിസ് അധികൃതർ, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി.