നാടകീയത നിറഞ്ഞ നീക്കങ്ങൾ, പലരെയും തെറ്റിധരിപ്പിച്ച് നാളുകൾ നീണ്ട ആസൂത്രണം– പിടിക്കപ്പെടുംവരെ ബീനയുടെ നീക്കങ്ങൾ തനിച്ചായിരുന്നു. താൻ പ്രസവിച്ചെന്നു പറഞ്ഞു സ്വന്തം വീട്ടുകാരെപ്പോലും കബളിപ്പിച്ചു ഈ യുവതി.
കഴിഞ്ഞ ദിവസം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ വള്ളിക്കോട് കോട്ടയം പാറയിരിക്കുന്നതിൽ ബീനയെ (32) കുഞ്ഞിനോടൊപ്പം കണ്ടെത്തിയതു കേട്ടാൽ ഇതെല്ലാം അവർ തനിച്ചു ചെയ്തതോ എന്ന് തോന്നാം. രണ്ടാഴ്ച മുൻപുണ്ടായ ഗർഭഛിദ്രം മറച്ചുവയ്ക്കാൻ ബന്ധുക്കൾക്കു മുൻപിൽ പ്രസവ നാടകം കളിച്ചാണ് യുവതി തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്.
സംഭവത്തിൽ ബീനയ്ക്കു മാത്രമേ പങ്കുള്ളൂ എന്നാണ് പൊലീസ് നിഗമനം. രണ്ടു ഘട്ടങ്ങളിൽ രണ്ടു പുരുഷന്മാരുമായുള്ള ബന്ധത്തിലും അമ്മയാകാൻ കഴിയാത്തതാണ് ബീനയെ ഇങ്ങനെയൊരു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു പൊലീസ് നൽകുന്ന സൂചന.
ഒൻപതിന് സംഭവം നടന്നതിനു തൊട്ടുപിന്നാലെ തന്നെ വിവരം അറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ നാലു സംഘത്തെ നിയമിച്ച് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവി ബി. അശോക്, ഡിവൈഎസ്പി വിദ്യാധരൻ, സിഐ അനിൽ കുമാർ, എസ്ഐ സുജിത് എന്നിവർ അന്വേഷണം ഏകോപിപ്പിച്ചു. ജില്ലാ അതിർത്തികളിൽ പ്രത്യേക നിരീക്ഷണം നടത്തി.
ഏറെ വൈകാതെ ബീനയാണ് കുട്ടിയെ കൊണ്ടുപോയതെന്ന സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. എട്ടു ലക്ഷത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചതിൽനിന്നു ലഭിച്ച ചില സൂചനകൾ സഹായകമായി. ബീനയുടെ നീക്കങ്ങൾ കൃത്യമായ പാതയിലൂടെ പിന്തുടർന്നെത്തിയ പൊലീസ് ബീനയും കുഞ്ഞും രണ്ടാം ഭർത്താവ് അനീഷിന്റെ വെച്ചൂച്ചിറയിലെ വീട്ടിലുണ്ടെന്നു കണ്ടെത്തി.
പൊലീസ് സംഘം പ്രസവം സംബന്ധിച്ച ആശുപത്രി രേഖകൾ ചോദിച്ചെങ്കിലും ബീനയ്ക്കു കാണിക്കാനായില്ല. ഗർഭഛിദ്രം സംഭവിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുകയും ചെയ്തു. ബീന കുഞ്ഞിന് ശിശുഭക്ഷണവും വെള്ളവും നൽകിയിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞു ജനിച്ചാൽ അനീഷിൽനിന്നു കൂടുതൽ പരിഗണന ലഭിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു കൃത്യം നടത്തിയതെന്നാണ് ബീന പൊലീസിനോടു പറഞ്ഞത്.
പ്രസവിച്ചെന്നു രണ്ടാം ഭർത്താവിനെ വിളിച്ചറിയിച്ച ശേഷമാണ് ബീന കുഞ്ഞിനെയും കൊണ്ട് വീട്ടിലെത്തിയത്. കുഞ്ഞു ജനിച്ച സന്തോഷത്തിൽ രണ്ടാം ഭർത്താവ് സുഹൃത്തുക്കൾക്കു സൽക്കാരം നടത്തുകയും ചെയ്തു. സ്വന്തം കുഞ്ഞാണെന്നു ബീന പത്തനംതിട്ടയിലെ ബന്ധുക്കളെയും തെറ്റിധരിപ്പിച്ചെങ്കിലും അവർക്കു സംശയം തോന്നി. ഉറപ്പാക്കുന്നതിനു മുൻപേ ബീന വെച്ചൂച്ചിറയിലേക്കു പോയിരുന്നു.
ജില്ലാ ആശുപത്രിയിൽ ഇരട്ടക്കുട്ടികളിൽ ഒരാളെ തട്ടിയെടുക്കാനാണ് ബീന ആദ്യം ആസൂത്രണം ചെയ്തത്. എന്നാൽ, ബന്ധുക്കളുടെ നിരന്തര സാന്നിധ്യം തടസ്സമായി. റാന്നി മുൻസിഫ് കോടതിയിൽ ഹാജരാക്കിയ ബീനയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു കൊട്ടാരക്കര വനിതാ ജയിലിലേക്ക് അയച്ചു.