അമേരിക്കയില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. വാഷിങ്ടണിലെ കെന്‍റിലാണ് ഇന്ത്യക്കാരന് വെടിയേറ്റത്. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
വാഷിങ്ടണിലെ കെന്‍റില്‍ വീട്ടുമുറ്റത്ത് നല്‍ക്കുമ്പോഴാണ് ദീപ് റായ് എന്ന സിക്കുകാരനു നേരെ മുഖം മറച്ച അക്രമി നിറയൊഴിച്ചത്. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവൂ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. പരുക്ക് ഗുരുതരമല്ല. സംഭവത്തില്‍ കെന്‍റ് പൊലീസും എഫ്ബിഐയും അന്വേഷണം തുടങ്ങി. നേരത്തെ വംശീയാക്രമണത്തിനിരയായി രണ്ടു ഇന്ത്യക്കാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടിരുന്നു. കൻസസ് സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഹൈദരബാദുകാരന്‍ ശ്രീനിവാസ് കച്ചിബോട്‌ലയാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഇന്ത്യക്കാരന് പരുക്കേറ്റു.
എന്റെ രാജ്യത്തുനിന്നു പുറത്തു പോകൂ, തീവ്രവാദി' എന്നു വംശീയാധിക്ഷേപം ചൊരിഞ്ഞാണ് അന്നും ആക്രമിച്ചത്. സൗത്ത് കരോളൈനയില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വംശജനായ ഹാര്‍നിഷ് പട്ടേലും കൊല്ലപ്പെട്ടിരുന്നു. ഡോണള്‍ഡ് ട്രംപിന്‍റെ കുടിയേറ്റവിരുദ്ധ നിലപാടുകളാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുടരെയുണ്ടാകുന്ന വംശീയാക്രമണങ്ങള്‍ അമേരിക്കയിലെ ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദീപ് റായ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആശങ്കയും ദുഖവും രേഖപ്പെടുത്തി.