ആഗോള ഓൺലൈൻ ടാക്സി സേവനദാതാക്കളായ യുബർ ഇന്ത്യൻ വംശജനായ മുതിർന്ന എക്സിക്യൂട്ടീവിനെ പുറത്താക്കി. ലൈംഗികപീഡനാരോപണത്തെ തുടർന്നാണു നേരത്തേ ഗൂഗിളിലെ ജോലി വിട്ടതെന്ന വിവരം മറച്ചുവച്ചതിനാണ് അമിത് സിംഗാളിനോടു യുബർ മാനേജ്മെന്റ് രാജി ആവശ്യപ്പെട്ടത്. ഗൂഗിളിൽ 15 വർഷം ജോലിചെയ്ത അമിത് കഴിഞ്ഞ ജനുവരിയിലാണു യുബെറിൽ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് എൻജിനീയറിങ് ആയി ചേർന്നത്.
ഗൂഗിളിൽനിന്നു പിരിയുന്നതിന് ഒരുവർഷം മുൻപാണു സ്ഥാപനത്തിലെ ജീവനക്കാരി ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്. ഗൂഗിൾ നടത്തിയ അന്വേഷണത്തിൽ പരാതി വിശ്വസനീയമാണെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച മുൻജീവനക്കാരി യുബറിലെ മാനേജർക്കെതിരെ സമൂഹമാധ്യമത്തിലൂടെ പീഡനാരോപണം ഉന്നയിച്ചതു വിവാദമായിരിക്കേയാണു മുതിർന്ന ഉദ്യോഗസ്ഥനെതിരെ നടപടി.