പോലീസ് സ്റ്റേഷൻ ആക്രമിച്ച ഇടതു യുവജനസംഘടവന പ്രവർത്തകർക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതായി ആക്ഷേപം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം.ജിജിമോനെയാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തെത്തുടർന്ന് ഇടുക്കി ജില്ലയിലേയ്ക്ക് സ്ഥലം മാാറ്റിയത്.
ആറുമാസം മുമ്പാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി കെ.എം. ജിജിമോൻ ചാർജെടുക്കുന്നത്. മൂന്നാഴ്ചകൾക്ക് മുമ്പ് പൊൻകുന്നം സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ പരുക്കേൽപിച്ച സംഭവത്തിൽ കുറ്റക്കാരായ സിപിഎം,. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുത്തതോടെയാണ് ജിജിമോനെതിരെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് ഉയർന്നത്. സ്വകാര്യ സ്കൂളിലേയ്ക്ക് നടന്ന മാർച്ച് അക്രമാസക്തമായതിനെതുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടെത്തിയ ഒരു സംഘമാണ് അന്ന് സ്റ്റേഷൻ ആക്രമിച്ചത്.
എന്നാൽ ഡിവൈഎസ്പിയുടെ നിലപാടാണ് സംഘർഷത്തിന് വഴിവെച്ചതെന്ന് തുടക്കം മുതലെ സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. പാർട്ടി പ്രതിഷേധം ശക്തമായതോടെ ഡിവൈഎസ്പിയെ സ്ഥലംമാറ്റിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഒടുവിൽ മുല്ലപ്പെരിയാറിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവും ഇറങ്ങി. കുറ്റക്കാർക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതിനെതിരെ പൊസീസ് സേനയിലും എതിർപ്പ് ഉയരർന്നിട്ടുണ്ട്. അതേസമയം വിഷയത്തെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് കോൺഗ്രസും ബിജെപിയും.