മറയൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽ രഹസ്യമായി സൂക്ഷിച്ച ഒരുടൺ റേഷനരി പൊലീസ് പിടികൂടി. ചട്ടമൂന്നാറിലെ റേഷൻ കടയിലേക്ക് അനുവദിച്ച മുപ്പത് ചാക്ക് അരിയാണ് വീട്ടിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വീട്ടുടമയ്ക്കും റേഷൻ കട ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.
മറയുര്‍ പുളിക്കരവയല്‍ സ്വദേശി ഇളങ്കോയുടെ വീട്ടിൽ നിന്നാണ് പൊലീസ് അരി പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു പൊലീസിന്റെ പരിശോധന. മുപ്പത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ദേവികൂളം റേഷന്‍ ഇന്‍സ്‌പെക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണ് റേഷൻ അരിയാണെന്ന് തെളിഞ്ഞത്. മൂന്നാർ പഞ്ചായത്തിലെ ചട്ടമൂന്നാറിലെ റേഷൻ കടയിലേക്കേത്തിച്ച അരിയാണിതെന്നും കണ്ടെത്തി. റേഷൻ കടയിൽ നിന്നും പതിനൊന്ന് കിലോമീറ്റർ അകലെയാണ് അരികണ്ടെത്തിയ ആളൊഴിഞ്ഞ വീട്. സംഭവവുമായി ബന്ധപ്പെട്ട് റേഷൻ കടയുടമ രാജ് ബോസിനെതിരെയും പൊലീസ് കേസെടുത്തു.
ഇടുക്കിയിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് റേഷൻ അരി മറച്ചുവിൽക്കുന്നുവെന്ന് വ്യാപക പരാതിയുണ്ട്. എന്നാൽ ഇതിനെതിരെ കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ജില്ലയിലെ റേഷൻ കടകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.