തൊടുപുഴ ∙ 15 വയസ്സുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനു ബാല ലൈംഗികപീഡന നിരോധന നിയമപ്രകാരം (പോക്‌സോ) ജീവപര്യന്തം തടവും 23,000 രൂപ പിഴയും. കുട്ടമ്പുഴ സ്വദേശിയായ 34 വയസ്സുകാരനെയാണ് ഇടുക്കി ജില്ലാ സ്പെഷൽ സെഷൻസ് കോടതി ജഡ്‌ജി ശിക്ഷിച്ചത്. പ്രതിയുടെ രണ്ടാംഭാര്യയുടെ ആദ്യവിവാഹത്തിലുള്ള മകളാണു പീഡനത്തിനിരയായ പെൺകുട്ടി.
2015 മാർച്ച് 28നാണ് സംഭവം. സ്കൂൾ ഹോസ്‌റ്റലിൽ താമസിച്ചു പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ നുണപറഞ്ഞു വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്ന വഴിയാണ് ഉപദ്രവിച്ചത്. ഓട്ടോയിൽ കുട്ടിയുമായി കൊച്ചി-മധുര ദേശീയപാതയിലുള്ള വാളറ വനമേഖലയിൽ വൈകിട്ട് അഞ്ചുമണിയോടെ എത്തിയ പ്രതി വീട്ടിലേക്കുള്ള എളുപ്പവഴിയാണെന്നു പറഞ്ഞ് വനത്തിലൂടെയുള്ള നടപ്പാതയിലൂടെ കുട്ടിയെ കൊണ്ടുപോയി വനത്തിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
രക്ഷപ്പെട്ടോടിയ പെൺകുട്ടിയെ പിന്തുടർന്ന് പിടികൂടി വീണ്ടും പീഡിപ്പിച്ച ശേഷം പാറയിൽനിന്ന് തള്ളി താഴെയിടാനും കന്നാസിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്കൊഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. കുട്ടി ഒഴിഞ്ഞുമാറിയപ്പോൾ ആസിഡ് വീണു വസ്‌ത്രത്തിന്റെ മുൻഭാഗം ഉരുകിപ്പോയി. രക്ഷപ്പെട്ട് കാട്ടിലൂടെ ഓടിയ പെൺകുട്ടി രാത്രി വനമേഖലയിലെ ഒരു വീട്ടിൽ അഭയം തേടി.
ഇവരുടെ സഹായത്താൽ രാത്രി 10 മണിയോടെ പെൺകുട്ടി സ്വന്തം വീട്ടിലെത്തി.സംഭവദിവസം ഒളിവിൽ പോയ പ്രതിയെ ഒരു വർഷത്തിനു ശേഷമാണ് അടിമാലി പൊലീസ് പിടികൂടിയത്. ആസിഡ് ആക്രമണത്തിന് അഞ്ചു വർഷം കഠിനതടവിനും ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നു വർഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷയുള്ളതിനാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴസംഖ്യയായ 23,000 രൂപ അടച്ചില്ലെങ്കിൽ ഒമ്പതു മാസം കൂടി കഠിനതടവ് വേറെ അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കി.