പീരുമേട്∙ ബൈക്ക് യാത്രികരായ കമിതാക്കൾ വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ നാലര വർഷത്തിനു ശേഷം മിനിലോറി ഡ്രൈവർ അറസ്റ്റിൽ. അപകടത്തിനിടയാക്കിയ ലോറിയും കസ്റ്റഡിയിലെടുത്തു.മുണ്ടക്കയം മുറികല്ലുപുറം മരോട്ടിക്കൽ ജോജിമോൻ ജോസഫ് (33) ആണു പിടിയിലായത്. കുട്ടിക്കാനം വളഞ്ഞംകാനത്തിനു സമീപം വാഴൂർ പാറപ്പള്ളിൽ പ്രിൻസ് (24), പാമ്പാടി വെള്ളൂർ ഉമ്മിണിക്കുഴിയിൽ അനുശ്രീ (20) എന്നിവർ വാഹനം കയറിയിറങ്ങി മരിച്ച കേസിലാണ് അറസ്റ്റ്.
2012 ജൂലൈ 12നായിരുന്നു സംഭവം. പ്രിൻസും അനുശ്രീയും കുട്ടിക്കാനത്ത് എത്തിയശേഷം മടങ്ങിപ്പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കുമളിയിൽ ലോഡ് ഇറക്കിയ ശേഷം ലോറിയുമായി മടങ്ങുകയായിരുന്ന ജോജിമോൻ വളഞ്ഞംകാനത്തു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ബൈക്കിൽ ഇടിച്ചു. തെറിച്ചുവീണ ഇരുവരുടെയും ശരീരങ്ങളിലൂടെ ലോറി കയറിയിറങ്ങി. ലോറി നിർത്തി ജോജിമോൻ തിരിഞ്ഞുനോക്കിയപ്പോൾ ഇരുവരും റോഡിൽ കിടന്നു പിടയുന്നതു കണ്ടു. കനത്ത മഴയും മഞ്ഞുമായതിനാൽ മറ്റാരും അപകടം കണ്ടില്ലെന്നു മനസ്സിലാക്കി വാഹനം നിർത്താതെ മുന്നോട്ടു പോയശേഷം മുറിഞ്ഞപുഴയിൽവച്ച് ദേശീയപാതയിൽ നിന്നു വഴിമാറി കണയങ്കവയൽ റോഡിലൂടെ തെക്കേമലയിൽ എത്തി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പ്രിൻസും അനുശ്രീയും സംഭവസ്ഥലത്തു തന്നെ മരിച്ചു.
തെളിയിക്കപ്പെടാതെ കിടന്ന കേസുകളിലെ പുനരന്വേഷണത്തിന്റെ ഭാഗമായി അപകടസമയത്ത് ഇവിടത്തെ ടവറിന്റെ പരിധിയിൽ ഉപയോഗിച്ച മൊബൈൽ ഫോൺവിളികൾ കേന്ദ്രീകരിച്ചു സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ജോജിമോൻ പിടിയിലായതെന്നു പീരുമേട് സിഐ: വി. ഷിബുകുമാർ പറഞ്ഞു. പതിനായിരത്തിൽപരം കോളുകളാണ് ഈ കാലയളവിൽ പൊലീസ് പരിശോധിച്ചത്. അനുശ്രീയുടെ ശരീരത്തിലെ ടയറിന്റെ പാടുകൾ പരിശോധിച്ചാണ് നാലു വീലുള്ള വാഹനമാണ് മരണകാരണമെന്നു കണ്ടെത്തിയത്.
സംഭവത്തിനു ശേഷം കുറച്ചുനാൾ നാട്ടിൽ നിന്നു മാറിനിന്ന ശേഷം വീണ്ടും മുണ്ടക്കയത്തു തിരികെ എത്തിയ ജോജിമോൻ നാലര വർഷമായി ഇതേ മിനിലോറി ഇതേ റൂട്ടിൽ തന്നെയാണ് ഓടിച്ചുകൊണ്ടിരുന്നതെന്നും അന്ന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും നമ്പരും മാറ്റിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ ഡ്രൈവർമാരെ ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. പല ഘട്ടങ്ങളിലായി ഒട്ടേറെ ലോറികളും കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും കേസിൽ നിർണായകമായി.
അപകടത്തിനു ശേഷം മുണ്ടക്കയം, പെരുവന്താനം, കുമളി പൊലീസ് സ്‌റ്റേഷനുകളുടെ മുന്നിൽ പരിശോധന നടന്നിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അപകടസമയത്ത് ജോജിമോൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം ഒരു മാസം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ജോജിമോൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജോജിമോനെതിരെ നരഹത്യയ്ക്ക് കേസ് റജിസ്‌റ്റർ ചെയ്‌തതായും പൊലീസ് അറിയിച്ചു. ജോജിമോനെ റിമാൻഡു ചെയ്തു.