ആലപ്പുഴ പുന്നപ്രയിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുറവൻതോട് സ്വദേശിനി സവിതയാണ് മരിച്ചത്. വീട്ടില്‍ നിന്നുള്ള നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളെ ഭര്‍ത്താവ് സന്ദീപ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്
സന്ദീപിന്‍റെയും സവിതയുടെയും പ്രണയവിവാഹമായിരുന്നു. പുന്നപ്രയിലെ വീട്ടിൽ ആറു വയസുള്ള മകനുമൊപ്പം താമസം. പി.എസ്.സി പരീക്ഷാപരിശീലനത്ത് പോയിരുന്ന സവിതയെ ഉച്ചക്ക് സന്ദീപ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് ഭക്ഷണം വിളമ്പുന്നതിനിടയില്‍ അടുക്കളയിലെത്തി ഭാര്യയുടെ കഴുത്തില്‍ ഇയാള്‍ വാക്കത്തിക്ക് വെട്ടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും സന്ദീപ് അവരെ വീടിനുള്ളിൽ പ്രവേശിപ്പിച്ചില്ല. സവിത മരിച്ചു എന്ന് ഉറപ്പുവരുത്തുന്നതുവരെ വാക്കത്തിയുമായി വീടിനുമുന്നില്‍ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പൊലീസ് എത്തി സന്ദീപിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ലഹരിക്കടിമയായ സന്ദീപ് നിരന്തരം സവിതയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാരണംകൊണ്ടുതന്നെ നിരവധി തവണ ഇരുവരും അകന്നു കഴിഞ്ഞിരുന്നു. ഇത്തരം പെരുമാറ്റങ്ങളുടെ പേരില്‍ സന്ദീപിനെതിരെ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ കേസുമുണ്ട്. വഴക്കുകള്‍ പരിഹരിച്ച് പത്ത് ദിവസം മുമ്പാണ് സവിത തിരിച്ച് വീട്ടിലെത്തിയത്. കൊലപാതകത്തിനു കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനകച്ചവട ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന സന്ദീപ് ലഹരികൾക്ക് അടിമയായിരുന്നുവെന്നാണ് പൊലീസ്പറയുന്നത്. ആലപുഴ ജില്ലയിൽ ഒരു മാസത്തിനിടെ നടക്കുന്ന ഏഴാം കൊലപാതകമാണിത്.