കറിക്ക് എരിവ് കൂടിയതിനു ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ മധുവിഹാറിലാണു സംഭവം. പ്ലംബറായി ജോലി നോക്കുന്ന സുബോധാണ് ആദ്യഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിനു രാത്രിയാണു സംഭവം. സുബോധ് രണ്ടാം വിവാഹം കഴിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. തർക്കം രൂക്ഷമായതിനെ തുടർന്നു മനീഷ രോഹിണിയിലെ ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാൽ, കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പത്തിനു സുബോധ് മനീഷയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
പതിനൊന്നിനു രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. തന്നോടുള്ള ദേഷ്യം തീർക്കാൻ മനീഷ കറിയിൽ മുളകു വാരിയിട്ടുവെന്നാരോപിച്ചായിരുന്നു സുബോധ് തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായതിനെ തുടർന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാൾ മനീഷയെ തുടരെ കുത്തി. ആശുപത്രിയിലെത്തിക്കുമ്പോൾ മനീഷയുടെ ദേഹത്ത് ഇരുപത്തിയഞ്ചിലധികം മുറിവുകളുണ്ടായിരുന്നു. ആശുപത്രിയിൽവച്ചാണ് ഇവർ മരണപ്പെട്ടത്. സമീപത്തെ മറ്റൊരു മുറിയിലാണു സുബോധ് രണ്ടാം ഭാര്യ മുനിയയെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.