കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിനി സെലിനാണ് മരിച്ചത്. ഭർത്താവ് സി.പി.ഡാനിയേലിനെ തണ്ണിത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സെലിന്റെ പേരിലുള്ള സ്വത്ത് ഡാനിയേലിന് എഴുതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു തർക്കം. ഇതേ കാരണത്തിൽ വർഷങ്ങളായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. അടുത്തിടെയാണ് വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
അടുത്തുള്ളവരുമായി കുടുംബത്തിന് കാര്യമായ സൗഹൃദമുണ്ടായിരുന്നില്ല. തർക്കത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് സെലിനെ ഡാനിയേൽ വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാട്ടിൽ ഒളിക്കാനായിരുന്നു തീരുമാനം. ഇതിനായി അതുമ്പുങ്കുളം വനത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഡാനിയേലിനെ വനപാലകരും പൊലീസും ചേർന്ന് പിടികൂടിയത്. തണ്ണിത്തോട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സെലിന്റെ മൃതദേഹം തുടർനടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.