കോഴിക്കോട് നഗരത്തിൽ വാടകവീട്ടിൽ താമസിക്കുന്ന ഗർഭിണിയായ വീട്ടമ്മയെ വീട്ടുടമ ക്രൂരമായി മർദ്ദിച്ചു. അറസ്റ്റിലായ വീട്ടുടമയെ കോടതി റിമാൻഡ് ചെയ്തു.
വീട്ടുടമയും വാടകക്കാരും ഒരേ കെട്ടിടത്തിലാണ് താമസം. ഇവരുടെ കുട്ടികൾ കളിക്കുന്നതിനിടെ വഴക്കുകൂടി. ഇതേചൊല്ലിയാണ് വീട്ടുടമ വാടകക്കാരെ ആക്രമിച്ചത്. ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ചു. കൈകാലുകൾക്കു പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പാലക്കാട് ചെർപ്പുള്ളശേരി സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്.
ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചു. സ്ത്രീയെ ആക്രമിച്ചതിനും മർദ്ദിച്ചതിനും ജാമ്യമില്ലാ വകുപ്പ് ചാർത്തി വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു.