കുഴൽപ്പണ സംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമായി മലപ്പുറം വളളുവമ്പ്രത്ത് ഹവാലസംഘങ്ങളുടെ ഭാഗമായി പ്രവർത്തിച്ച യുവാക്കളെ ക്രൂരമായി ആക്രമിച്ചു. സാരമായി പരുക്കേറ്റ യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
കുഴൽപ്പണവുമായി ബന്ധപ്പെട്ട പകയുടെ പേരിൽ വളളുവമ്പ്രം മൂലക്കോടൻ ഉമ്മറും സുഹൃത്ത് യാസറുമാണ് ആക്രമിക്കപ്പെട്ടത്. മറ്റൊരു വാഹനത്തിലെത്തി കാർ തടഞ്ഞു നിർത്തി മുളകുപൊടി കണ്ണിലെറിഞ്ഞാണ് ആക്രമിച്ചത്. കമ്പികൊണ്ടുളള അടിയിൽ തലപൊട്ടി. ദേഹമാസകലം പരുക്കുണ്ട്. കാറിലെത്തിയ നാലു പേരിൽ രണ്ടാളുകളാണ് ആക്രമിച്ചത്. കുഴൽപ്പണ ഇടപാടുകൾ നടത്തുന്ന വളളുവമ്പ്രത്തെ പ്രധാനികളാണ് ആക്രമണം നടത്തിയതെന്ന് ഉമ്മർ പറയുന്നു.
വളളുവമ്പ്രം സ്വദേശിയുടെ മൂന്നര കോടി രൂപയുടെ കുഴൽപ്പണം കൊളളയടിച്ചതുമായി ബന്ധപ്പെട്ട് ഉമ്മറിനേയും യാസറിനേയും നേരത്തെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഇതേ സംഘം തന്നയാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് പറയുന്നു.
പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വളളുവമ്പ്രത്തെ കുഴൽപ്പണക്കാരുടെ ഗുണ്ടായിസം ആളപായത്തിന് പോലും കാരണമാകുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.