ആലപ്പുഴ ഹരിപ്പാട് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ജിഷ്ണുവിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഒന്‍പത് പേരടങ്ങുന്ന കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഒളിവിലാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ജിഷ്ണുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം. അതിനിടെ കരുവാറ്റയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചു.
കരുവാറ്റ പ്രദേശവാസികളായ അരുൺ, അരുൺ ചന്ദ്, പ്രദീപ്, രാഹുൽ എന്നിവരാണ് പിടിയിലായത്. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ അഞ്ചുപേര്‍ ഒളിവിലാണ്. പിടിയിലായ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. വെള്ളിയാഴ്ചയാണ് കരുവാറ്റ ഊട്ടുപറമ്പ് റയിൽവേ ക്രോസ്സിന് സമീപത്ത് വച്ച് ഒന്‍പതംഗ ക്വട്ടേഷൻ സംഘം ജിഷ്ണുവിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ജിഷ്ണുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞയാഴ്ച നടന്ന കരുവാറ്റ സ്വദേശി ഉല്ലാസിന്‍റെ കൊലപാതകവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
ക്ഷേത്രത്തിലെ കാവടിക്കുശേഷം മടങ്ങുന്ന വഴിയിലാണ് കാത്തുനിന്ന അക്രമികള്‍ ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘത്തില്‍ നിന്ന് രക്ഷപെടാന്‍ അരക്കിലോമീറ്റര്‍ ഓടുകയും മറ്റൊരു വീട്ടില്‍ അഭയം തേടുകയും ചെയ്തിട്ടും പിന്നാലെയെത്തി കൊലയാളികള്‍ ജിഷ്ണുവിനെ വെട്ടുകയായിരുന്നു. മഴു, ഇരുചക്രവാഹനത്തിന്‍റെ ചെയിന്‍ സോക്കറ്റ് ഉരുമ്പുകമ്പിയില്‍ ഘടിപ്പിച്ചത്, വടിവാള്‍ , കത്തി എന്നിവ ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും ഡി.ജി.പി. ലോക് നാഥ് ബഹ്റ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി ബി.സന്ധ്യയോടൊപ്പം ഹരിപ്പാട്ടെത്തിയതായിരുന്നു ഡി.ജി.പി. കരുവാറ്റയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് ലോക്നാഥ് ബഹ്റ പറഞ്ഞു. പത്തുദിവസത്തിനിടെ പ്രദേശത്ത് മൂന്ന് കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന ഒരു പ്ലാറ്റൂണിനെയാണ് വിന്യസിക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു.