കോഴിക്കോട്ടുകാരിയായ ഹൻഷ ഷെറിൻ(19) തിരൂപ്പൂരിൽ ട്രെയിനിൽനിന്ന് വീണ് മരിച്ച ശേഷം മുങ്ങിയ കാമുകൻ അഭിറാമിനെ ഉൽസവപറമ്പിൽനിന്ന് പൊലീസ് പിടികൂടി. മുഖം കഴുകാൻ പോയപ്പോൾ ട്രെയിനിൽനിന്ന് പെൺകുട്ടി വീണുവെന്നാണ് മൊഴി. അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തി പെൺകുട്ടിയെ ആശുപത്രിയിലാക്കി സ്ഥലംവിട്ടുവെന്നാണ് അഭിറാമിന്റെ മൊഴി. പക്ഷേ, ഇതു വിശ്വസിക്കാൻ പൊലീസ് തയാറായിട്ടില്ല. അഭിറാമിന്റെ മൊഴിയുടെ വിശദാംശങ്ങൾ ''ഞാനും ഹൻഷയും ഇഷ്ടത്തിലായിരുന്നു. തമിഴ്നാട്ടിൽ പോയി ജീവിക്കാനായിരുന്നു പരിപാടി. ട്രെയിൻ യാത്രയ്ക്കിടെ ടോയ്്ലറ്റിൽ പോയതായിരുന്നു ഹൻഷ. മുഖംകഴുകുന്നതിനിടെ അബദ്ധത്തിൽ ട്രെയിനിൽനിന്ന് വീണു. ഉറക്കക്ഷീണമുണ്ടായിരുന്നു. നിലവിളി കേട്ട ഉടനെ, ട്രെയിനിന്റെ ചങ്ങല വലിച്ചുനിർത്തി ചാടിയിറങ്ങി. തോളിൽ ചുമന്ന് തിരുപ്പൂർ കല്ലമ്പലത്തെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നെ, അവിടെനിന്ന് പേടിച്ച് സ്ഥലംവിട്ടു. ഫോൺ ഓഫ് ചെയ്തു. നേരെ നാട്ടിലേക്കു മടങ്ങി. വീട്ടിലിരുന്നാൽ പൊലീസ് പിടിക്കുമോയെന്ന് പേടിച്ചാണ് ഉൽസവപറമ്പിൽ തങ്ങിയത്.''
അഭിറാം സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊതുനിരത്തിൽ ശല്യമുണ്ടാക്കിയതിന് പലപ്പോഴും പൊലീസ് പിടികൂടിയിട്ടുണ്ട്. പെൺകുട്ടിയെ ഒഴിവാക്കാൻ ട്രെയിനിൽനിന്ന് തള്ളിയിട്ടതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കേസെടുത്തിട്ടുള്ളത് തിരുപ്പൂർ പൊലീസാണ്. അതേസമയം, അന്വേഷണം ആർ.പി.എഫിനാണെന്ന് തിരുപ്പൂർ പൊലീസ് പറയുന്നു. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിയണമെങ്കിൽ അഭിറാമിനെ വിശദമായി ചോദ്യംചെയ്യേണ്ടി വരുമെന്ന് കോഴിക്കോട് കസബ പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം ഇന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. മുറിവിന്റെ സ്വഭാവം പരിശോധിക്കും. അഭിറാമിനെ തിരുപ്പൂർ പൊലീസിന് കൈമാറും.