പാമ്പാടി നെഹ്‌റു കോളജിനെതിരെ ഹാക്കർമാർ രംഗത്ത്. കോളജിന്റെ വെബ്സൈറ്റുകൾ നേരത്തെ തന്നെ ഹാക്ക് ചെയ്തിരുന്നു. എന്നാൽ പുതിയ ആവശ്യവുമായി ഹാക്കർമാരുടെ വിഡിയോയും പുറത്തിറങ്ങി. നെഹ്‌റു കോളേജിലെ ജീവനക്കാർ ഉടൻ രാജിവെക്കണമെന്നും ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്നാണ് കേരള അനോണിമസ് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നത്.
രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഹാക്കർമാരാണ് ഇത്തരം അനോണിമസ് വിഡിയോ പുറത്തിറക്കാറുള്ളത്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായാണ്. കേരളത്തിലെ തന്നെ ഹാക്കര്‍മായിരിക്കാം ഈ വിഡിയോക്ക് പിന്നിലെന്നാണ് കരുതുന്നത്. രാജ്യന്തര അനോണിമസ് വിഡിയോകൾക്ക് സമാനമായ രീതിയിലാണ് വോയ്സും ദൃശ്യങ്ങളും ഉപയോഗിച്ചിരിക്കുന്നത്.
ജീവനാക്കാർ രാജിവെച്ചില്ലെങ്കിൽ സ്ഥാപനത്തെ ഓൺലൈൻ ആക്രമണം ശക്തമാക്കി ഇല്ലാതാക്കുമെന്നും മുന്നറിയിപ്പുണ്ട്. ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നൂവെന്നും യുട്യൂബ് വിഡിയോയിലുണ്ട്. ഹാക്കര്‍മാരാണ്, ക്രാക്കര്‍മാരാണ്, ആക്ടിവിസ്റ്റുകളാണ്, ഏജന്റുകളാണ്, ചാരന്മാരാണ്, വിദ്യാര്‍ഥികളാണ്, അധികൃതരാണ്, അടുത്ത വീട്ടിലെ പയ്യനാണ് എന്ന് അറിയിച്ചു കൊണ്ടാണ് അനോണിമസ് വിഡിയോ തുടങ്ങുന്നത്.
നേരത്തെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും വ്യക്തി വിവരങ്ങൾ ഹാക്കർമാർ ഓൺലൈൻ വഴി പുറത്തുവിട്ടിരുന്നു. ശമ്പളം, യോഗ്യത, വിലാസം, പാൻ നമ്പർ എല്ലാം പുറത്തുവിട്ടു.