കോടികളുടെ അഴിമതി നടന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കൂട്ടസ്ഥലംമാറ്റം. അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്ത സുമയമ്മാളാണ് ബാങ്കിലേയും ശാഖകളിലേയും ജീവനക്കാരെ മാറ്റി നിയമിച്ചുകൊണ്ട് ശുദ്ധീകരണ പ്രവർത്തനം തുടങ്ങിയത്. സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരമാണ് അഡ്മിനിസ്ട്രേറ്റര്‍ നടപടി തുടങ്ങിയത്.
വർഷങ്ങളായി വിവിധ ബ്രാഞ്ചുകളിലും ഹെഡ് ഓഫിസിലും മാറ്റമില്ലാതിരുന്ന ജീവനക്കാരേയാണ് മാറ്റിയിരിക്കുന്നത്. വർഷങ്ങളായി ഒരേ സ്ഥാനത്ത് ഇരുന്നതാണ് അഴിമതി നടത്താൻ കാരണമെന്നും ഹെഡ് ഓഫിസ് അറിയാതെ ബ്രാഞ്ചുകളിൽ അഴിമതി നടക്കില്ലെന്നും സുമയമ്മാൾ പറഞ്ഞു. ഹെഡ് ഓഫിസിലെ അസ്സി.സെക്രട്ടറി അടക്കമുള്ളവരെ സ്ഥലം മാറ്റിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററോട് മോശമായി പെരുമാറിയ ഇന്ദ്രജിത്തിനെ പറയംകുളം ബ്രാഞ്ചിലേക്ക് മാറ്റി.
തട്ടാരമ്പലം, പറയംകുളം ബ്രാഞ്ച് മാനേജര്‍മാരെ മാവേലിക്കര ഹെഡ് ഓഫിസിലേക്ക് കൊണ്ടുവന്നു. മുന്‍പ് ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതുമുതല്‍ സുമയമ്മാൾ ജീവനക്കാരുടെ കണ്ണിലെ കരടായിരുന്നു. ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച അഡ്മിനിസ്ട്രേറ്റര്‍ തിരികെ എത്തിയശേഷമായിരുന്നു കൂട്ടസ്ഥലംമാറ്റം.