സംസ്ഥാനത്തു പൊലീസിന്റെ അനധികൃത ഫോൺ ചോർത്തൽ നിയന്ത്രിക്കാൻ സംവിധാനമില്ലാതെ സർക്കാർ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ ഇന്നലത്തെ അവലോകനയോഗം കഴിഞ്ഞ നാലു മാസത്തിനിടെ 80 പേരുടെ ഫോൺ നമ്പറുകൾ പൊലീസ് ചോർത്തിയതു കണ്ടെത്തി വിശദാംശം ശേഖരിച്ചു. ഡിജിപിയുടെ എതിർപ്പു മറികടന്ന് എക്സൈസ് വകുപ്പും ഫോൺ ചോർത്തൽ തുടങ്ങിയതോടെ ഉന്നതതല സമിതിയുടെ നിയന്ത്രണത്തിനപ്പുറത്തേക്കാണു കാര്യങ്ങളുടെ പോക്ക്.
41 കേസുകളിൽ പ്രതികളോ സംശയിക്കപ്പെടുന്നവരോ ആണ് ഈ 80 പേർ. കൂടുതലും മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരാണ്. 60 ദിവസം വീതമാണ് ഇവരുടെ നമ്പറുകൾ പൊലീസ് രഹസ്യമായി ചോർത്തിയത്. മൂന്നു മാസത്തിലൊരിക്കൽ വീതമാണു സമിതി അവലോകനം ചെയ്യുക. ആഭ്യന്തരം, നിയമം, പൊതുഭരണം വകുപ്പു സെക്രട്ടറിമാരും ഇതിൽ അംഗങ്ങളാണ്.
അടിയന്തര സാഹചര്യം കാണിച്ച് ആദ്യം ഫോൺ ചോർത്തിയശേഷം പിന്നീട് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടുകയാണ് ഇപ്പോൾ പൊലീസിന്റെ രീതി. ഇതിനു മുൻപ് ഒക്ടോബറിൽ സമിതി യോഗം ചേർന്നപ്പോൾ 27 കേസുകളിൽ ഉൾപ്പെട്ട കുറേ ഫോൺ നമ്പറുകൾ പൊലീസ് ചോർത്തിയതു ശരിവച്ചിരുന്നു. പ്രത്യേക ഫോമിൽ കേസ് വിശദാംശം, വ്യക്തിയുടെ പങ്ക് എന്നിവയെല്ലാം രേഖപ്പെടുത്തി വേണം അനുമതിക്കായി നൽകാൻ എന്നാണു വ്യവസ്ഥ. പക്ഷേ ഫോൺ നമ്പറും ക്രൈം നമ്പറും മാത്രമേ ഉണ്ടാകാറുള്ളൂ. ഫോൺ സംഭാഷണം ചോർത്തണമെങ്കിൽ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെടണം. എന്നാൽ ഒരു ഫോണിലേക്കു വന്നതും പോയതുമായ വിളികളുടെ പട്ടിക എടുക്കാൻ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മതി. ഇതാണ് ഇപ്പോൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്.
പൊലീസിന്റെ പരിധി വിട്ട ഫോൺ ചോർത്തലിനെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാനത്തെ എട്ടു സേവനദാതാക്കളുടെ യോഗം വിളിച്ചിരുന്നു. അവർ ഇക്കാര്യം ശരിവച്ചു. എന്നിട്ടും സർക്കാർ നടപടിയെടുത്തില്ല. തന്റെ ഫോൺ ചോർത്തുന്നതായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പരാതിപ്പെട്ടിട്ടു പോലും ഫലമുണ്ടായില്ല.