ഒരു അധ്യാപിക എങ്ങനെയൊക്കെ പെരുമാറരുതെന്നു ഇവരെക്കണ്ടു പഠിക്കണം. സ്വന്തം സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികളെയാണ് ഇവർ മാനംകെടുത്തിയത്. സ്കൂളിലെ പ്രഥമാധ്യാപിക എന്ന സ്ഥാനത്തിരിക്കുമ്പോഴാണ് സ്കൂളിനും സഹഅധ്യാപകർക്കും വിദ്യാർഥിനികൾക്കും ഇവർ നാണക്കേടുണ്ടാക്കിയത്.
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം. ഹോംവർക്ക് ചെയ്തില്ലായെന്നാരോപിച്ചാണ് എട്ടാംക്ലാസിൽ പഠിക്കുന്ന പതിനഞ്ചോളം പെൺകുട്ടികളെ അർധനഗ്നരാക്കി സ്കൂളിനു ചുറ്റും ഓടിച്ചത്. സോൻഭദ്രയിലെ ഇലക്ട്രിസിറ്റി ബോർഡ് ജൂനിയർ ഗേൾസ് സ്കൂളിലെ പ്രഥമാധ്യാപികയെ രക്ഷകർത്താക്കളുടെ പരാതിയെത്തുടർന്ന് പുറത്താക്കിയിരിക്കുകയാണിപ്പോൾ.
സ്കൂൾ പരിസരത്തുകൂടി അർദ്ധനഗ്നരായി ഓടുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഇവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. അധ്യാപകർക്കു തന്ന നാണക്കേടുണ്ടാക്കിയ മീന സിങ് എന്ന പ്രഥാനാധ്യാപികയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികളുടെ മാതാപിതാക്കൾ മജിസ്ട്രേറ്റിന് പരാതിനൽകിയതിനെത്തുടർന്നാണ് അവരെ പുറത്താക്കിയതെന്നും. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും. മനുഷത്വത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത അധ്യാപികയ്ക്കെതിരെ വേണ്ട നടപടികൾ സ്വീകരിച്ചുകൊള്ളാമെന്നും സ്കൂൾ അധികൃതർ വിദ്യാർഥിനികളുടെ മാതാപിതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.