തമിഴ്നാട്ടിൽ നിന്ന് കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ യുവാക്കളിൽ നിന്ന് രണ്ടരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. ആലപ്പുഴയിൽ ടൂറിസ്റ്റുകൾക്കുൾപ്പെടെ വിൽക്കാനാണ് കഞ്ചാവ് അതിർത്തികടത്തിയത്.
തമിഴ്നാട് തേനി കാരാട്ടുപെട്ടി സ്വദേശി ശിവ, മധുര മൂളക്കരൈ സ്വദേശി സ്വതന്ത്രം എന്നിവരാണ് കുമളി ചെക്പോസ്റ്റിൽ പരിശോധനക്കിടെ പിടിയിലായത്. വെള്ളിയാഴ്ച അർധരeാത്രിയോടെ ശിവയാണ് അദ്യം കുമളിയിലെത്തിയത്. തമിഴ്നാട് സ്റ്റാൻഡിൽ ബസിറങ്ങി കാലൽനടയായി അതിർത്തി കടക്കാനായിരുന്നു പദ്ധതി. സംശയം തോന്നിയ എക്mസൈസ് ഉദ്യോഗസ്ഥർ ശിവയെ പരിശോധിച്ചു.
ഷോൾഡർ ബാഗിൽ നിന്ന് ഒരു കിലോ മൂന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഞ്ചാവുമായി വരുന്ന സുഹൃത്തായ സ്വതന്ത്രന്റെ വിവരങ്ങളും ശിവ പങ്കുവെച്ചു. ചെക്പോസ്റ്റിൽ കാത്തു നിന്ന എക്സൈസ് സംഘം പുലർച്ചെ കഞ്ചാവുമായി എത്തിയ സ്വതന്ത്രനേയും പിടികൂടി. ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇരുവരും ഒരുമിച്ചാണ് തേനിയിൽ നിന്ന് കഞ്ചാവ് വാങ്ങിയത്. എക്സൈസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായാണ് ഇരുവരും അതിർത്തി കടക്കാൻ വ്യത്യസ്ത സമയം തിരഞ്ഞെടുത്തത്.
രണ്ടു പേരും ആലപ്പുഴയിൽ ഡ്രൈവർമാരാണ്. വീട്ടിൽ നിന്ന് മടങ്ങും വഴി തേനിയിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് ആലപ്പുഴയിൽ ചില്ലറ വിൽപന നടത്തും. സഞ്ചാരികൾക്ക് പുറമെ സ്കൂൾ കോളജ് വിദ്യാർഥികളും ഡ്രൈവർമാർക്കും ഇരുവരും കഞ്ചാവ് വിതരണം ചെയ്തിരുന്നു.