തിരുവനന്തപുരം നഗരത്തിൽ കഞ്ചാവ് വേട്ട. പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻശൃംഖലയിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവർത്തനം ശക്തമാകുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന. കഞ്ചാവ് മൊത്തവിതരണക്കാരായ വിഴിഞ്ഞം സ്വദേശി തോമസ്, നെയ്യാറ്റിൻകര സ്വദേശി ജോണി എന്നിവരെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്ക് കൈവശംവെച്ചിരുന്നതിന് പുറമെ പ്രതികളുടെ വീടുകളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പായ്ക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.
കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ നഗരത്തിൽ കഞ്ചാവ് എത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാൽപ്പത്തിയഞ്ച് കിലോ കഞ്ചാവാണ് നഗരത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത്. ലഹരിവേട്ടയ്ക്കായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായും ഡിസിപി പറഞ്ഞു.